പക്ഷിപ്പനി ഭീക്ഷണിയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ഫാമിൽ അവശേഷിക്കുന്ന ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള നടപടികളുമായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) മുന്നോട്ട്. ഫാം ഉടമകൾ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം പൊലീസ് സഹായത്തോടെ അവരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
പക്ഷിപ്പനി ബാധിച്ച് 69 പക്ഷികൾ ചത്തതിനെത്തുടർന്ന് ഫാമിലെ 400 പക്ഷികളെ കൊല്ലാൻ CFIA ഉത്തരവിട്ടിരുന്നു. എന്നാൽ, പക്ഷികൾക്ക് ഇപ്പോൾ രോഗമില്ലെന്നും അവയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഫാം ഉടമകൾ വിവിധ കോടതികളിൽ നിയമപോരാട്ടം നടത്തി. ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അധികൃതർ കടുത്ത നിലപാടിലേക്ക് കടന്നത്. തിങ്കളാഴ്ച ഫാമിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരും CFIA അധികൃതരും ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
കൂടുതൽ പരിശോധനകൾ നടത്താതെ പക്ഷികളെ കൊല്ലുന്നത് ശാസ്ത്രീയമല്ലെന്നാണ് ഉടമകളുടെയും അവരുടെ അഭിഭാഷകരുടെയും വാദം. അതേസമയം, രോഗം ഭേദമായ പക്ഷികളിൽ പോലും വൈറസ് നിലനിൽക്കാനും വീണ്ടും രോഗം പടർത്താനും സാധ്യതയുണ്ടെന്ന് CFIA കോടതിയിൽ വ്യക്തമാക്കി. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടാൻ ഫാം ഉടമകൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, അതിനിടയിൽ പക്ഷികളെ കൊന്നൊടുക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.







