യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിമാനങ്ങൾ വൈകുന്നു. സൈബർ ആക്രമണമാണ് ഇതിന് പിന്നിലെന്ന് ബ്രസൽസ് എയർപോർട്ട് സ്ഥിരീകരിച്ചു. ഈ ആക്രമണം ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. ലണ്ടനിലെ ഹീത്രു, ജർമനിയിലെ ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം ഇത് കാരണം വിമാനങ്ങൾ വൈകിയിട്ടുണ്ട്.
സൈബർ ആക്രമണം നടന്നത് കോളിൻസ് എയ്‌റോസ്‌പെയ്‌സ് എന്ന കമ്പനിയെയാണ്. ലോകത്തിലെ പല വിമാനത്താവളങ്ങൾക്കും ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങൾ നൽകുന്നത് ഈ കമ്പനിയാണ്. തകരാർ കാരണം യാത്രക്കാർക്ക് നേരിട്ടുള്ള ചെക്ക്-ഇൻ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ബ്രസൽസ് എയർപോർട്ടിൽ മാത്രം 10 വിമാനങ്ങൾ റദ്ദാക്കുകയും 17 എണ്ണം ഒരു മണിക്കൂറിലധികം വൈകുകയും ചെയ്തു.







