സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായത്. ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രശ്‌നമുണ്ടായത്.
ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററിലായിരുന്നു യാത്ര. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യയും മറ്റൊരു ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്നു. സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇരുപതു മിനിറ്റില്‍ എത്തേണ്ടിയിരുന്ന ട്രംപ്, ഹെലികോപ്റ്ററിന്റെ തകരാറിനെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ ട്രംപ് യുഎസിലേക്കു മടങ്ങി.







