മെക്‌സിക്കോയിൽ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. മൂന്ന് പേര്‍ മരിക്കുകയും എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ നവജാതശിശുവും രണ്ട് വയസ്സുള്ള കുട്ടിയും ടാങ്കര്‍ ഡ്രൈവറും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്‌സിക്കോ സിറ്റിയിലെ ദേശീയപാതയിലെ ഓവര്‍പാസിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ മുപ്പതോളം കാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിനശിച്ചു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.
മെക്‌സിക്കോ സിറ്റി മേയര്‍ ക്ലാക ബ്രുഗാഡയുടെ വിശദീകരണമനുസരിച്ച്, വാഹനങ്ങളിലുണ്ടായിരുന്ന 19 പേരുടെ നില അതീവ ഗുരുതരമാണ്. 49,500 ലിറ്റര്‍ ഗ്യാസോലിന്‍ ടാങ്കറിലുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. സില്‍സ എന്ന കമ്പനിയുടെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടതെന്നും, ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ലെന്നും മെക്‌സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.







