കാനഡയിൽ കൗമാരക്കാരായ പെൺകുട്ടികളിൽ ആത്മഹത്യ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാനഡയിൽ ആത്മഹത്യാ നിരക്കുകൾ വലിയ തോതിൽ മെച്ചപ്പെട്ടെങ്കിലും കൗമാരക്കാരായ പെൺകുട്ടികളുടെ കാര്യത്തിൽ സ്ഥിതി മോശമാണെന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു. സൈക്യാട്രി അസിസ്റ്റന്റ് പ്രൊഫസറായ സിയുങ്ബിൻ ഓഹ് ആണ് പഠനം നടത്തിയത്.
അതേസമയം, കാനഡയിൽ ഭൂരിഭാഗം യുവാക്കളിലും ആത്മഹത്യാ പ്രവണത കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്ഥിരമായി നിൽക്കുകയോ കുറയുകയോ ചെയ്തിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ, കൗമാരക്കാരായ പെൺകുട്ടികളുടെ കാര്യത്തിൽ ഇതിന് വലിയ മാറ്റമില്ല. ഇവരിൽ ആത്മഹത്യ നിരക്ക് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ സമ്മർദ്ദങ്ങളും ഓൺലൈൻ ബുള്ളിയിങ്ങുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 2001 മുതൽ 2023 വരെയുള്ള കാലയളവിലെ ആത്മഹത്യ കണക്കുകൾ വെച്ചാണ് പഠനം നടത്തിയത്.
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കൗമാരക്കാരായ പെൺകുട്ടികളിലും 20 വയസ്സുള്ള യുവതികളിലും ആത്മഹത്യാ നിരക്ക് വർധിക്കുന്നതായി പഠനത്തിൽ പറയുന്നു. ദക്ഷിണ കൊറിയയിൽ ഈ നിരക്ക് വളരെ ഉയർന്നതാണ്. അതേസമയം, അമേരിക്കയിൽ ഇത് കുറഞ്ഞ് വരുന്നതായും പഠനത്തിൽ കണ്ടെത്തി.







