ഓട്ടവ: ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നോവസ്‌കോഷ്യയിലെ അഡ്വക്കസി ഗ്രൂപ്പുകൾ. ചൂതാട്ടത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നതും അവരുടെ ആസക്തിയും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കംപൾസീവ് ആൻഡ് പ്രോബ്ലം ഗാംബ്ലേഴ്‌സി സൊസൈറ്റിയുടെ സ്ഥാപകൻ കാരി മർഫി പറയുന്നു. ഡിജിറ്റൽ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിലേക്കുള്ള വർധിച്ചുവരുന്ന ആക്‌സസ് യുവാക്കളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ചൂതാട്ട ആസക്തിയുടെ പ്രത്യഘാതങ്ങളും ഗുരുതരമായിരിക്കുമെന്ന് സ്വന്തം അനുഭവത്തിൽ നിന്നും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ചൂതാട്ട ആസക്തിയിൽ നിന്നും എങ്ങനെ മറികടന്നുവെന്നും മറ്റുള്ളവരെ സഹായിക്കുന്നതിനായി ആരംഭിച്ച തന്റെ നോൺ പ്രോഫിറ്റ് ഗ്രൂപ്പിനെക്കുറിച്ചും അതിന്റെ സേവനങ്ങളെ കുറിച്ചും മർഫി വിവരിച്ചു. ഓൺലൈൻ വഴിയുള്ള ചൂതാട്ടം വ്യാപകമാകുന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ തന്റെ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഗെയ്മിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കുന്നതിനും കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനും ഒരു പ്രോഗ്രാം ആരംഭിക്കുന്നതായി മർഫി അറിയിച്ചു. കൂടാതെ സ്‌പോർട്ട്‌സ് ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ ആകർഷിക്കപ്പെടുന്ന യുവാക്കളോട് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നതായി മർഫി പറഞ്ഞു.
അതേസമയം, ലഹരി വസ്തുക്കളുടെ ഉപയോഗവും ചൂതാട്ട ആസക്തിയും നേരിടുന്ന ആളുകൾക്കായി കഴിഞ്ഞയാഴ്ച നോവ സ്‌കോഷ്യ സർക്കാർ നാല് പുതിയ വാക്ക്-ഇൻ റിക്കവറി സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.







