ടൊറന്റോ: ഗ്രേറ്റർ ടൊറന്റോയിൽ വരും മാസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്കാർ. നിരവധി പ്രധാന തൊഴിലുടമകൾ ഓഫീസ് സമയം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ നിരത്തുകളിൽ കൂടുതൽ വാഹനങ്ങളും യാത്രക്കാരുമുണ്ടാകും. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഓഫീസിലേക്ക് മടങ്ങാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പു തന്നെ നഗരത്തിലെ വാഹനഗതാഗതം നിർണായ ഘട്ടത്തിലാണെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, കാലതാമസം, നിർമാണം, പൊതുസുരക്ഷാ ആശങ്കകൾ എന്നിവ പൊതുഗതാഗതത്തെ ബാധിക്കുന്നുണ്ടെന്നും അവർ പറയുന്നു.
ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവ് റോഡുകളിൽ തിരക്ക് വർധിപ്പിക്കുകയും യാത്രകളെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നയരൂപീകരണ വിദഗ്ധരും യാത്രക്കാരും ഒരുപോലെ ആശങ്കപ്പെടുന്നതായി ടൊറന്റോ സിറ്റി മുൻ ചീഫ് പ്ലാനർ ജെന്നിഫർ കീസ്മാറ്റ് പറഞ്ഞു. ടൊറന്റോയിൽ മാത്രമല്ല, പല കനേഡിയൻ നഗരങ്ങളിലും വാഹന ഗതാഗതത്തിലെ ചെറിയ വർധനവ് പോലും ഉൾക്കൊള്ളാൻ പര്യാപ്തമായ റോഡ് ശേഷി ഇല്ലെന്നും ഇത് കൂടുതൽ യാത്രാ സമയം, നിരാശ, ഉൽപ്പാദന ക്ഷമതാ നഷ്ടം എന്നിവയിലേക്ക് നയിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, ടിടിസിയിൽ ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തിങ്കൾ, വെള്ളി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആളുകൾ കൂടുതലായി ഓഫീസിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതിൽ വർധനയുണ്ടാകും. കൂടാതെ ആ ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി സിസ്റ്റത്തിനുണ്ടെന്നും അധികൃതർ പറഞ്ഞു.







