മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് കാനഡ വഴി യൂറോപ്പിലേക്ക് പലായനം ചെയ്ത യുഎസ് കയാക്കർക്ക് 89 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. വിസ്‌കോൺസിനിൽ നിന്നുള്ള റയാൻ ബോർഗ്വാർഡി(45)നാണ് ശിക്ഷ വിധിച്ചത്. 2024 ഓഗസ്റ്റിൽ മത്സ്യബന്ധനത്തിനിടെ തന്റെ ഫോണും ഐഡിയും ബോട്ടും ഉപേക്ഷിച്ച് ബോർഗ്വാർഡി അപ്രത്യക്ഷനാവുകയായിരുന്നു. ബോട്ട് മറിഞ്ഞ് ബോർഗ്വാർഡിന് അപകടം സംഭവിച്ചുവെന്നാണ് മറ്റുള്ളവർ കരുതിയത്. മരിച്ചുവെന്ന് കരുതി അദ്ദേഹത്തിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കാനഡയിലേക്കും പിന്നീട് ജോർജിയയിലേക്കും പലായനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓൺലൈനിൽ പരിചയപ്പെട്ട ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള സ്ത്രീയെ കാണാൻ വേണ്ടിയാണ് ഇയാൾ ജോർജിയയിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മരിച്ചതായി കബളിപ്പിച്ച് കടന്നുകളഞ്ഞ ബോർഗ്വാർഡിന് ഗ്രീൻ ലേക്ക് കൗണ്ടി സർക്യൂട്ട് ജഡ്ജി മാർക്ക് സ്ലേറ്റ് 89 ദിവസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഡിസംബർ മാസത്തോടെയാണ് ബോർഗ്വാർഡ് യുഎസിലേക്ക് തിരിച്ചുവന്നത്. ബോർഗ്വാർഡിനെ അന്വേഷിക്കാൻ അയച്ച സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘങ്ങൾ ചെലവഴിച്ച ചെലവുകൾക്ക് 30,000 ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് തന്റെ പ്രവൃത്തികളിൽ ക്ഷമാപണം നടത്തുന്നതായി ബോർഗ്വാർഡ് കോടതിയിൽ പറഞ്ഞു. നാല് കുട്ടികളുടെ പിതാവായ ബോർഗ്വാർഡിനെ സംഭവത്തിന് ശേഷം ഭാര്യ ഡിവോഴ്‌സ് ചെയ്തു.







