ഒന്റാരിയോ: ഒന്റാരിയോയിൽ പ്രസവത്തെത്തുടർന്ന് ഇന്ത്യൻ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. ബ്രാംപ്ടണിൽ താമസിക്കുന്ന 40 വയസ്സുള്ള രവീന്ദർ കൗർ സിദ്ദുവിനാണ് ജൂണിൽ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ജീവൻ നഷ്ടമായത്. മിസിസാഗയിലെ ക്രെഡിറ്റ് വാലി ഹോസ്പിറ്റലിൽ വെച്ചാണ് കുഞ്ഞ് ജനിച്ചത്. ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലം ശരീരം സെപ്റ്റിക് ഷോക്ക് ആയതിനെ തുടർന്ന് ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് തന്റെ ഭാര്യയുടെ ജീവൻ നഷ്ടമായതെന്ന് ഗുരീന്ദർ സിദ്ദു ആരോപിക്കുന്നു. രവീന്ദർ സിദ്ദുവിൽ രോഗ ലക്ഷണമുണ്ടായപ്പോൾ ക്രെഡിറ്റ് വാലി ആശുപത്രിയിലെ ജീവനക്കാർ വേണ്ടത്ര വേഗത്തിൽ പ്രവർത്തിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. തങ്ങളുടെ അഭ്യർത്ഥനകൾ പോലും അവർ തള്ളിക്കളഞ്ഞതായും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിൽ സിദ്ദുവിന്റെ മരണം തടയാമായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, ക്രെഡിറ്റ് വാലി ഉൾപ്പെടുന്ന ഹോസ്പിറ്റൽ സിസ്റ്റമായ ട്രിലിയം ഹെൽത്ത് പാർട്ണർമാർ വ്യക്തിഗത രോഗ വിവരങ്ങളിലോ, വിശദാംശങ്ങളിലോ പ്രതികരിക്കില്ലെന്നും അഭിപ്രായം പറയില്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ തങ്ങളുടെ രോഗികളും കുടുംബങ്ങളും ഉന്നയിക്കുന്ന ആശങ്കകൾ വളരെ ഗൗരവമായി എടുക്കുന്നുവെന്നും പ്രസ്താവനയിൽ അറിയിച്ചു.







