വാഷിംഗ്ടൺ: അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമർശിച്ചും യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം. റഷ്യയുടെ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ശക്തിപകരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശിക്ഷാപരമായ 50 ശതമാനം തീരുവയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ‘പിന്തുണയ്ക്കുന്നതിന്റെ വില അനുഭവിക്കുന്നു’ എന്നാണ് ലിൻഡ്‌സെ ഗ്രഹാം പറഞ്ഞത്. മാത്രമല്ല, റഷ്യയുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങൾക്കും സമാനമായ വിധി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങി പുടിന്റെ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്ന ഇന്ത്യ, ചൈന, ബ്രസീൽ, മറ്റുള്ളവർ: നിങ്ങളുടെ വാങ്ങലുകൾ കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിലേക്ക് നയിച്ചതിൽ നിങ്ങൾക്ക് ഇപ്പോൾ എന്തു തോന്നുന്നു? പുടിനെ പിന്തുണയ്ക്കുന്നതിന്റെ വില ഇന്ത്യ അനുഭവിക്കുന്നു. ബാക്കിയുള്ളവർക്കും ഉടൻ തന്നെ അനുഭവിക്കാം’- ഗ്രഹാം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.







