ഓട്ടവ: കാനഡ സർക്കാരിൻ്റെ കടത്തിൻ്റെ പലിശയായി ഓരോ കനേഡിയനും ഈ വർഷം ആയിരക്കണക്കിന് ഡോളർ ചിലവാകുമെന്ന് പുതിയ പഠനം. 2024-2025ൽ കാനഡയിലെ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾക്കുള്ള കടത്തിൻ്റെ പലിശ 92.5 ബില്യൺ ഡോളറായിരിക്കുമെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി. അതായത് ഓരോ കനേഡിയൻ്റെയും വിഹിതം 1,937 മുതൽ 3,432 ഡോളർ വരെയായിരിക്കുമെന്നും പഠനം പറയുന്നു.
സമീപ വർഷങ്ങളിൽ കാനഡയിലെ സർക്കാരുകൾ വരവിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതിനാലാണ് കടം വർദ്ധിക്കുന്നതെന്ന് പഠനത്തിലുണ്ട്. കടത്തിന് സർക്കാർ പലിശ നൽകേണ്ടതുണ്ട്. പലിശ അടയ്ക്കുന്നതിന് സർക്കാരുകൾ കൂടുതൽ പണം ചെലവഴിക്കുമ്പോൾ, പൗരൻമാർക്ക് വേണ്ട സേവനങ്ങൾക്കും കുറഞ്ഞ പണം മാത്രമേ ലഭ്യമാകൂ എന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ധനകാര്യ പഠനങ്ങളുടെ ഡയറക്ടറും പഠനത്തിൻ്റെ സഹ രചയിതാവുമായ ജെയ്ക്ക് ഫസ് പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, 2024-2025 ൽ ഫെഡറൽ സർക്കാരിന് 53.8 ബില്യൺ ഡോളർ കടം തിരിച്ചടയ്ക്കുന്നതിനായി ചെലവഴിക്കേണ്ടി വരും. ഇത് കാനഡ ചൈൽഡ് ബെനിഫിറ്റിനും ഏർലി ലേണിംഗ് ആൻഡ് ചൈൽഡ് കെയർ ആനുകൂല്യത്തിനും (35.1 ബില്യൺ ഡോളർ) ചെലവഴിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. പ്രവിശ്യകളിലേക്കുള്ള കാനഡ ഹെൽത്ത് ട്രാൻസ്ഫർ പേയ്‌മെന്റുകളേക്കാൾ (52.1 ബില്യൺ ഡോളർ) കൂടുതൽ ആണ് കടം തിരിച്ചടയ്ക്കാനുള്ള ചെലവ്.







