ഒമാഹ: നെബ്രാസ്കയിൽ മനുഷ്യക്കടത്തിനും ലൈംഗിക കുറ്റകൃത്യത്തിനും അഞ്ച് അമേരിക്കൻ പൗരന്മാരായ ഇന്ത്യക്കാർക്ക് എതിരെ കേസെടുത്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള നിരവധി ഹോട്ടലുകൽ കേന്ദ്രീകരിച്ച് ലൈംഗിക ദുരുപയോഗത്തിനായുള്ള മനുഷ്യക്കടത്ത് ഉൾപ്പെടെ നടത്തിയതിനാണ് കേസ്. കെൻ്റകുമാർ ചൗധരി (36), രശ്മി അജിത് എന്ന ഫൽഗുനി സമാനി (42), അമിത് പ്രഹ്ലാദ്ഭായ് ചൗധരി (32), അമിത് ബാബുഭായ് (33), മഹേഷ്കുമാർ (38) എന്നിവർക്കെതിരെയാണ് കേസ്.
12 വയസ്സിന് താഴെയുള്ള കുട്ടികളെ കുറഞ്ഞ ശമ്പളം നൽകിയും ശമ്പളം നൽകാതെയും ദീർഘനേരം ജോലി എടുപ്പിച്ച് ചൂഷണം ചെയ്യുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പത്തോളം കുട്ടികളെ അന്വേഷണ സംഘം രക്ഷപ്പെടുത്തിയതായും കോടതി രേഖകളിൽ പറയുന്നു. വൃത്തിഹീനവും സുരക്ഷിതവുമല്ലാത്ത അന്തരീക്ഷത്തിലാണ് കുട്ടികളെ ജോലി ചെയ്യിപ്പിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുന്നതിനുള്ള കേന്ദ്രമായും ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.
അതേ സമയം മനുഷ്യക്കടത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും നിയമപാലകരിൽ നിന്ന് ഉൾപ്പെടെ ഇവർക്ക് സഹായം ലഭിച്ചതായി സംശയമുണ്ട്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഇവർ പല അതിർത്തികൾ വഴിയാണ് ആളുകളെ കടത്തിക്കൊണ്ടുവരുന്നത്. വർഷങ്ങൾക്ക് മുമ്പ് അരിസോണ അതിർത്തി കടന്നെത്തി പ്രതികളുടെ ഹോട്ടലുകളിൽ താമസിച്ചിരുന്നതായി നിരവധി പേർ കസ്റ്റംസ് ആൻഡ് ബോർഡർ പട്രോളിനെ അറിയിച്ചു.







