ആൽബർട്ട: കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ തുടരണോ എന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടി ആൽബർട്ട സർക്കാർ. വരാനിരിക്കുന്ന സർവ്വെയിൽ ഇക്കാര്യവും ഒരു ചോദ്യമായി ഉൾപ്പെടുത്തുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറയുന്നു. ആൽബെർട്ടയുടെ താൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിനായി, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വേനൽക്കാലത്ത് പ്രവിശ്യയിലുടനീളം സഞ്ചരിക്കാൻ പദ്ധതിയിടുന്നുണ്ട്.
പ്രവിശ്യാ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഫെഡറൽ സർക്കാർ അമിതമായി ഇടപെടുന്നുണ്ടെന്നാണ് ആൽബർട്ട സർക്കാരിൻ്റെ നിലപാട്. ഇതുൾപ്പടെയുള്ള കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടി നടത്താനിരിക്കുന്ന റഫറണ്ടത്തിൽ കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ തുടരണോ എന്ന ചോദ്യവും ഉൾപ്പെടുത്തും. ആൽബെർട്ട നെക്സ്റ്റ്” പാനലിന്റെ ഭാഗമായാണ് ഈ പ്രവിശ്യ ടൂർ. ബിസിനസ് നേതാക്കൾ, ലെജിസ്ലേറ്റീവ് കൌൺസിൽ അംഗങ്ങൾ, അക്കാദമിക് വിദഗ്ധർ തുടങ്ങി 15 പേരാണ് ഈ പ്രവിശ്യ ടൂറിൽ പങ്കെടുക്കുക.
അതേസമയം, പ്രവിശ്യ വെബ്‌സൈറ്റിൽ ആറ് ഓൺലൈൻ സർവേകൾ ആരംഭിച്ചു. ഈ സർവേകളോടുള്ള ജനങ്ങളുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കും അടുത്ത വർഷം നടക്കുന്ന റഫറണ്ടത്തിൽ ഏതൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് സർക്കാർ തീരുമാനിക്കുക. കഴിഞ്ഞ വർഷത്തെ കുടിയേറ്റ നിലവാരത്തെക്കുറിച്ച് ആൽബെർട്ടൻ ജനതയുടെ അഭിപ്രായമെന്തെന്നാണ് സർവ്വെയിലെ ഒരു ചോദ്യം. കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ തുടരണോ എന്നതാണ് മറ്റൊരു ചോദ്യം. പ്രവിശ്യാ പെൻഷൻ പദ്ധതി, പ്രവിശ്യാ പോലീസ് സേന, നികുതി പിരിവ്, ഭരണഘടനാ മാറ്റങ്ങൾ, തുല്യത എന്നിവയെക്കുറിച്ചും സർവേയിൽ ചോദ്യങ്ങളുണ്ട്. ഈ ഓൺലൈൻ സർവ്വെകളിൽ പരമാവധി പേർ പങ്കെടുക്കണമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പൌരന്മാരോട് ആവശ്യപ്പെട്ടു.