ഓട്ടവ: കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ. ഡൽഹി സ്വദേശിയായ ടാന്യ ത്യാഗിയെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ ടാനിയുടെ മരണം വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് എക്‌സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്.
വിദ്യാർഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ എംബസി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി എക്‌സിൽ കുറിച്ചു. എംബസിയുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു. കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് ദുരൂഹ സാഹചര്യങ്ങളിലും അല്ലാതെയും മരണപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ ടാന്യയുടെ മരണം പുതിയ ആശങ്കകൾ ഉയർത്തുന്നു. ഈ മാസം ആദ്യം, ഇന്ത്യൻ വംശജയും യുഎസ് പൗരയുമായ സുദിക്ഷ കൊനാൻകിയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ച് അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായിരുന്നു.
മാർച്ച് ആറിന് ലാ അൽടഗ്രേസിയ പ്രവിശ്യയിലെ റിയു പുന്ത കാന ഹോട്ടലിന് സമീപമുള്ള ബീച്ചിൽ വെച്ചാണ് പിറ്റ്‌സ്ബർഗ് സർവകലാശാലാ വിദ്യാർത്ഥിനിയായ സുദിക്ഷയെ അവസാനമായി കണ്ടതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുദിക്ഷക്കായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റും എഫ്.ബി.ഐയും ഡൊമിനിക്കൻ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.