ന്യൂഡൽഹി: പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരെ പോക്സോ വകുപ്പു ചുമത്തി ജയിലിൽ അയയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. ലൈംഗിക വിദ്യാഭ്യാസത്തിനു വേണ്ടി നയം രൂപീകരിക്കണമെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ബംഗാളിൽ നിന്നുള്ള പോക്സോ കേസ് അതിജീവിതയുമായി ബന്ധപ്പെട്ട കേസിലാണു കോടതിയുടെ സുപ്രധാന നിർദേശങ്ങൾ. 2014ലാണ് പതിനാലുകാരി പീഡനത്തിന് ഇരയായത്. അതിജീവിതയെ പ്രതി വിവാഹം ചെയ്തു. എന്നാൽ 2021ൽ ഇയാളെ അറസ്റ്റ് ചെയ്തു. 2 വർഷം ജയിലിൽ കഴിഞ്ഞു. തുടർന്ന് പ്രതിയെ 20 വർഷത്തേക്ക് ശിക്ഷിച്ചു. ഈ ശിക്ഷാ സുപ്രീം കോടതി ഒഴിവാക്കി.
പ്രതി ചെയ്തത് പോക്സോ പ്രകാരം കുറ്റകൃത്യമാണെങ്കിലും ഇരുവരും വിവാഹിതരായി ഇപ്പോൾ ഒന്നിച്ചു ജീവിക്കുകയാണെന്നതു സുപ്രീം കോടതി പരിഗണിച്ചു. മാത്രവുമല്ല, തനിക്കെതിരായ ക്രൂരതയെ കുറ്റകൃത്യമായി കാണാൻ അതിജീവിത തയാറുമല്ലെന്നു വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ലൈംഗികാഭിനിവേശം അടക്കേണ്ടതായിരുന്നുവെന്ന വിവാദ പരാമർശം കൽക്കട്ട ഹൈക്കോടതിയിൽ നിന്നുണ്ടായത് ഈ കേസിലാണ്. കുറ്റവാളിയെ വിട്ടയച്ചുകൊണ്ടാണ് അതിജീവിതയ്ക്കെതിരെ വിവാദ പരാമർശമുണ്ടായത്. യഥാർഥ കേസിനേക്കാൾ കൂടുതൽ പീഡനം നിയമനടപടി കാരണം അതിജീവിതയ്ക്ക് അനുഭവിക്കേണ്ടിവന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. മലയാളി അഭിഭാഷക ലിസ് മാത്യുവിനെയും മാധവി ദിവാനെയും കേസിൽ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ ശുപാർശകൾ പരിഗണിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കാനും വിഷയത്തിലുള്ള റിപ്പോർട്ട് ജൂലൈ 25നുള്ളിൽ സമർപ്പിക്കാനും കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിനു സുപ്രീം കോടതി നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി തുടർ നിർദേശങ്ങൾ നൽകും. കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ രാജ്യം പ്രതിസന്ധി നേരിടുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലെ നിരീക്ഷണം.