ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന അതിവേഗ ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം ആരംഭിച്ചു. വിദേശയാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ക്കൊപ്പം ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ നാല് വിമാനത്താവളങ്ങളിലാണ് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) നടപ്പിലാക്കിയത്. യാത്രക്കാര്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കുക, അന്താരാഷ്ട്ര യാത്ര സുഗമവും സുരക്ഷിതവുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയാണിത്. വിദേശത്ത് നിന്ന് വരുമ്പോഴും പോകുമ്പോഴും ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിങ് പാസും പാസ്പോർട്ടും സ്കാൻ ചെയ്ത് അതിവേഗം നടപടികൾ പൂർത്തിയാക്കാൻ കഴിയും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ സേവനം ആരംഭിച്ചിട്ടുണ്ട്. https://ftittp.mha.gov.in. എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് എഫ്ടിഐ-ടിടിപി നടപ്പാക്കുന്നത്. അപേക്ഷകര്‍ അവരുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക് ഡാറ്റ ഫോറിനേഴ്സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ അല്ലെങ്കില്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോള്‍ ശേഖരിക്കും.
രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ ഇ-ഗേറ്റില്‍ എയര്‍ലൈന്‍ നല്‍കിയ ബോര്‍ഡിങ് പാസ്, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്യണം. യാത്ര ആരംഭിക്കുന്നിടത്തു നിന്നും അവസാനിക്കുന്ന വിമാനത്താവളങ്ങളിലും ഇ-ഗേറ്റുകളില്‍ യാത്രക്കാരുടെ ബയോമെട്രിക്‌സ് വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇ-ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചക്കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള 21 പ്രധാന വിമാനത്താവളങ്ങളില്‍ എഫ്ടിഐ-ടിടിപി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.