വത്തിക്കാൻ സിറ്റി/വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ലിയോ മാർപ്പാപ്പ. താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സുവിശേഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മാർപ്പാപ്പ നടത്തിയ പരാമർശങ്ങൾക്കെതിരെ ട്രംപ് രംഗത്തെത്തിയതോടെയാണ് വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള പോരാട്ടം പരസ്യമായത്.
ഇറാന് എതിരെയുള്ള യുദ്ധത്തെ വിമർശിച്ച മാർപ്പാപ്പയുടെ നിലപാടിനെ ട്രംപ് നേരത്തെ രൂക്ഷമായി പരിഹസിച്ചിരുന്നു. മാർപ്പാപ്പ വിദേശനയങ്ങളിൽ വളരെ ദുർബലനാണെന്നും തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നുമാണ് ട്രംപിന്റെ ആരോപണം. എന്നാൽ തന്റെ പ്രസ്താവനകളിൽ മാപ്പ് പറയാൻ ട്രംപ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് “രാഷ്ട്രീയക്കാരല്ല, മറിച്ച് സുവിശേഷത്തിന്റെ മൂല്യങ്ങളാണ് തന്നെ നയിക്കുന്നത്” എന്ന് മാർപ്പാപ്പ വ്യക്തമാക്കിയത്. ലോകം ഇന്ധന പ്രതിസന്ധിയിലൂടെയും യുദ്ധഭീതിയിലൂടെയും കടന്നുപോകുമ്പോൾ സമാധാനത്തിനായുള്ള ശബ്ദം ഉയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടം ഇറാന് മേൽ ഏർപ്പെടുത്തിയ കടൽ ഉപരോധം ഉൾപ്പെടെയുള്ള നീക്കങ്ങൾ മിഡിൽ ഈസ്റ്റിൽ വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് വത്തിക്കാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് പങ്കുവെച്ച വിവാദപരമായ എഐ ചിത്രവും സഭയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള ഈ ശീതസമരം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കത്തോലിക്കാ വോട്ടർമാരുടെ നിലപാടിനെ സ്വാധീനിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള രാഷ്ട്രീയത്തിൽ മാർപ്പാപ്പയുടെ ഇടപെടലുകൾ തടയാനുള്ള ട്രംപിന്റെ നീക്കം വലിയ നയതന്ത്ര ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.







