പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആവശ്യത്തിന് വ്യോമ പ്രതിരോധ മിസൈലുകളോ ദീർഘദൂര ആയുധങ്ങളോ ഇല്ലാത്തതിനാൽ ഇറാനെതിരെയുള്ള പൂർണ യുദ്ധം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരമൊരു പരിമിതിയെക്കുറിച്ച് വൈറ്റ് ഹൗസിന് വ്യക്തമായ ധാരണയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക വിന്യാസം ശക്തമാക്കുകയാണ്. ഇതിനായി ജർമനിയിൽ നിന്ന് എഫ്-16 വിമാനങ്ങളും, ബ്രിട്ടനിൽ നിന്ന് എഫ്-35 വിമാനങ്ങളും, ഇന്ധനം നിറയ്ക്കാനുള്ള സംവിധാനങ്ങളും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാന്റെ പാലങ്ങളും വൈദ്യുത നിലയങ്ങളും ആക്രമിക്കാൻ ട്രംപ് ലക്ഷ്യമിടുന്നുണ്ടെങ്കിലും, ആയുധക്ഷാമവും കരയുദ്ധത്തിനുള്ള സജ്ജീകരണങ്ങളുടെ കുറവും യുഎസിന് തിരിച്ചടിയാണ്.
ജോർദാനിലെ സൈനിക താവളത്തിൽ ഇറാന്റെ മിസൈലുകൾ പതിച്ച് മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് അമേരിക്ക തിരിച്ചടി ശക്തമാക്കിയത്. ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലർ ജെയിംസ് ഫീഹാൻ, പ്രൈവറ്റ് ഇസബെല്ല ഗോൺസാലസ് എന്നിവരാണ് ഇവിടെ മരിച്ചത്. കൂടാതെ, ഉത്തര ഇറാഖിൽ തകർന്ന ഇറാൻ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ മറ്റൊരു അമേരിക്കൻ സൈനികനും ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി ഇറാൻ കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചുവെന്നും, ഇറാന്റെ സൈനികശേഷി തകർത്തുവെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ മറ്റു സൈനികരുടെയോ കേടുപാടുകളുടെയോ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ പെന്റഗൺ തയ്യാറായിട്ടില്ല.
അതേസമയം, യുഎസ് ആക്രമണങ്ങൾക്ക് പകരമായി ഇറാനും അയൽരാജ്യങ്ങളിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ വ്യാപിപ്പിച്ചു. കുവൈത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കും, ബഹ്റൈന്റെ എയർ നാവിഗേഷൻ സംവിധാനങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തി. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾ തകർത്ത ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC), യുഎസ് അധിനിവേശം അവസാനിപ്പിക്കാതെ മേഖലയിലൂടെയുള്ള എണ്ണ-വാതക നീക്കം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. സിറിയയിലെ അൽ-തൻഫ് സൈനിക കേന്ദ്രത്തിലും ഇറാൻ മിന്നലാക്രമണം നടത്തിയിട്ടുണ്ട്.
മറുഭാഗത്ത്, യുദ്ധം നീണ്ടുപോകുന്നതും ഇന്ധനവില കുതിച്ചുയരുന്നതും അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്. നിലവിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി ഇടിഞ്ഞു. ഇതിനിടെ ഇറാന്റെ ദാർഖോവിനിലെ നിർമാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെ യുഎസ് ആക്രമണം നടത്തിയെന്ന ആരോപണം ഉയർന്നെങ്കിലും, അവിടെ നിലവിൽ റേഡിയോ ആക്ടീവ് ഭീഷണിയില്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി (IAEA) സ്ഥിരീകരിച്ചു. ആഗോള സാമ്പത്തിക-സൈനിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ആണവ കേന്ദ്രങ്ങൾക്ക് സമീപമുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് ഐഎഇഎ ഇരുപക്ഷത്തോടും അഭ്യർത്ഥിച്ചിട്ടുണ്ട്.







