ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവൽ ദുരന്തത്തിൽ മരിച്ചവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കാൽഗറി നിവാസികൾ. ബുധനാഴ്ച സിറ്റി ഹാളിന് സമീപമാണ് പരുപാടി സംഘടിപ്പിക്കുന്നത്. എഡ്മിന്‍റൻ, സസ്കാച്വാൻ, റെജൈന ടൊറന്റോ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ലാപു ലാപു ഫെസ്റ്റിവലിലെ ആക്രമണത്തിലെ പ്രതി കൈ-ജി ആദം ലോ, മാനസികാരോഗ്യ ചികിത്സയിലായിരുന്നതായി വൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റി അറിയിച്ചിരുന്നു. സൗത്ത് വൻകൂവറിലെ ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 30 വയസ്സുള്ള കൈ-ജി ആദം ലോയ്ക്ക് ക്രിമിനൽ റെക്കോർഡ് ഇല്ല, എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം ദുരന്തത്തിൻ്റെ തലേദിവസം ലോവർ മെയിൻലാൻഡിലുണ്ടായ മറ്റൊരു സംഭവത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായി വൻകൂവർ പൊലീസ് റിപ്പോർട്ട് അറിയിച്ചു.