ലോകത്തെ ഏറ്റവും കരുത്തുറ്റ സൈനിക വ്യൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണിലെ’ സൈനികർ കടുത്ത മാനസിക-ശാരീരിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ കടൽവാസവും കഠിനമായ ജീവിതസാഹചര്യങ്ങളും കാരണം നിരാശരായ ചില സൈനികർ കടലിലേക്ക് ചാടാൻ വരെ തുനിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 5,000-ത്തോളം ജീവനക്കാരുള്ള, അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമുള്ള ഈ ന്യൂക്ലിയർ പവേഡ് കപ്പൽ ഒരു ‘സഞ്ചരിക്കുന്ന എയർ ബേസ്’ ആയാണ് അറിയപ്പെടുന്നത്.
2025 നവംബറിൽ പസിഫിക് പര്യടനത്തിനായി പുറപ്പെട്ട കപ്പൽ 2026 മേയിൽ ദൗത്യം പൂർത്തിയാക്കി മടങ്ങേണ്ടതായിരുന്നു. എന്നാൽ, പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ കപ്പലിന്റെ പാത മാറ്റി മിഡിൽ ഈസ്റ്റിൽ വിന്യസിക്കുകയായിരുന്നു. ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ കപ്പലാണ്. സാധാരണ 6 മാസത്തെ ഡെപ്ലോയ്മെന്റിന് പകരം 9 മാസത്തിലധികമായി (250-ലേറെ ദിവസങ്ങൾ) നാവികർ കടലിൽ തന്നെ തുടരുകയാണ്. ഇതിനിടയിൽ 2 ദിവസം മാത്രമാണ് ഇവർക്ക് കര തൊടാൻ സാധിച്ചത്. തിരികെ നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ഇവരെ കൂടുതൽ തളർത്തുന്നു.
കപ്പലിലെ ജീവിതസാഹചര്യങ്ങൾ തികച്ചും ദാരുണമാണെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ വെളിപ്പെടുത്തുന്നു. ബാത്ത്റൂമുകളിൽ പൂപ്പൽ കയറിയ അവസ്ഥയിലാണ്; കൂടാതെ സോപ്പ്, ടൂത്ത് പേസ്റ്റ്, അലക്കാനുള്ള സൗകര്യം, ചൂടുവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. 24 മണിക്കൂറും മിസൈൽ ഭീഷണിയുള്ളതിനാൽ നിരന്തരം മുഴങ്ങുന്ന അലാറങ്ങൾ സൈനികരുടെ ഉറക്കം കെടുത്തുന്നു. കുടുംബങ്ങളുമായി സംസാരിക്കാനുള്ള ആശയവിനിമയ സംവിധാനങ്ങളും സുരക്ഷാ കാരണങ്ങളാൽ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നാവികരുടെ മാനസിക നില തകരാറിലാണെന്നും ‘നാളെ നേരം പുലരാതിരുന്നെങ്കിൽ’ എന്ന് സൈനികർ സന്ദേശമയക്കുന്നതായി അവരുടെ കുടുംബാംഗങ്ങൾ ആശങ്ക പങ്കുവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ ഭീഷണികൾ കാരണം കപ്പൽ ഉടനടി പിൻവലിക്കാൻ കഴിയില്ലെന്നാണ് പെന്റഗണിന്റെ നിലപാട്. മാനസിക പിന്തുണയ്ക്കായി കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നാവികസേന വ്യക്തമാക്കുമ്പോഴും, വാർത്തകളെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ‘ഫേക്ക് ന്യൂസ്’ എന്ന് തള്ളിക്കളഞ്ഞത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. 37 വർഷം പഴക്കമുള്ള കപ്പലിലെ സൗകര്യക്കുറവും, അനന്തമായി നീളുന്ന യുദ്ധസാഹചര്യവുമാണ് ലോകത്തെ ഏറ്റവും ശക്തരായ സൈനികരെ സ്വന്തം കപ്പലിൽ തന്നെ തടവിലാക്കപ്പെട്ട അവസ്ഥയിലാക്കിയിരിക്കുന്നത്.







