യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കനത്ത തീരുവ നിലവിൽ വന്ന സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രീമിയർമാർ. രാജ്യത്തിന്‍റെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കാർണിയുടെ തീരുമാനം അനിവാര്യമായിരുന്നതായി പ്രീമിയർമാർ അറിയിച്ചു. യു.എസ്. മുന്നോട്ടുവെച്ച വ്യാപാര നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന കാർണിയുടെ തീരുമാനത്തെ സസ്കാച്വാൻ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ പ്രീമിയർമാർ പിന്തുണച്ചു. കാനഡയ്ക്ക് മേലുള്ള “സാമ്പത്തിക ആക്രമണമാണ്” യുഎസ് നടപ്പിലാക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു. അതേസമയം, ഇരുരാജ്യങ്ങളും വീണ്ടും ചർച്ച പുനരാരംഭിക്കണമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് നിർദ്ദേശിച്ചു.
കാനഡയിൽ നിന്നുള്ള 28 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50% തീരുവ ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡ പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ലേബർ ഡേയ്ക്ക് ശേഷമേ നിലവിൽ വരൂ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം നിലവിൽ വിപണിയെയും ഇറക്കുമതി മേഖലയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.







