ടെഹ്റാന്: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കനക്കുന്നു. ഇറാന്റെ തന്ത്രപ്രധാനമായ ഖിഷം ദ്വീപിന് നേരെ അമേരിക്ക മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ്. സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് എണ്ണ ടാങ്കറിന് നേരെ യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മിസൈല്‍ ആക്രമണം നടത്തിയതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആക്രമണത്തില്‍ കപ്പലിന്റെ എന്ജിന് റൂം തകര്‍ന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് നേരെ ഇറാന് സേന പ്രത്യാക്രമണം നടത്തിയതോടെയാണ് ഹോര്‍മുസിനോട് ചേര്‍ന്നുള്ള ഖിഷം ദ്വീപിലേക്ക് അമേരിക്ക ആക്രമണം വ്യാപിപ്പിച്ചത്. ദ്വീപിലെ വാര്‍ത്താവിനിമയ ടവറുകളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകര്‍ത്തതായി അമേരിക്ക അവകാശപ്പെടുന്നു.
ഖിഷം ദ്വീപിലെ ആക്രമണത്തിന് മറുപടിയായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്സ് ബഹ്റൈനിലെ മനാമയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയുടെ കേന്ദ്രത്തിന് നേരെയും, കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്കും വ്യോമതാവളങ്ങള്‍ക്കും നേരെയും മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കുവൈത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. എന്നാല്‍ തങ്ങളുടെ വ്യോമപരിധിയിലേക്ക് വന്ന ഡ്രോണുകളെയും മിസൈലുകളെയും ഫലപ്രദമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും വ്യക്തമാക്കി. തങ്ങളുടെ താല്പര്യങ്ങള്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍, ഇറാന് സൈനിക നേതൃത്വങ്ങള്‍ പരസ്പരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ പ്രതിസന്ധികള്‍ക്കിടയിലും ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും വ്യവസ്ഥകളില്‍ ഇരു രാജ്യങ്ങളും പൂര്‍ണ്ണ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി നിര്‍ത്തിവെക്കണമെന്നും, നിലവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങള്‍ക്ക് എത്രയും വേഗം കൈമാറണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്കിയാലും ഇറാനെതിരെയുള്ള ഉപരോധ നടപടികള്‍ പിന്‍വലിക്കില്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാന് ഭരണകൂടം.
അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ദക്ഷിണ ലെബനാനില്‍ നടന്ന ആക്രമണങ്ങളില്‍ എട്ട് പേര് കൊല്ലപ്പെടുകയും 114 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ലെബനാനും ഇസ്രായേലും തമ്മിലുള്ള നാലാം വട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വാഷിംഗ്ടണില്‍ ആരംഭിച്ചിട്ടുണ്ട്. ലെബനാനിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഇസ്രായേല്‍ നടപടിയില്‍ ക്ഷുഭിതനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഡോണള്‍ഡ് ട്രംപ് ഫോണിലൂടെ കടുത്ത ഭാഷയില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്രയും സംസ്കാര ചടങ്ങുകളും വിപുലമായി നടത്താന്‍ ഇറാന് തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവെച്ചിരുന്ന ചടങ്ങുകളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളില്‍ രണ്ട് കോടിയോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ ദേശീയ ഐക്യം ശക്തമാക്കാനും അമേരിക്കയ്ക്കെതിരായ ജനവികാരം കൂടുതല്‍ തീവ്രമാക്കാനുമാണ് ഇറാന് ഭരണകൂടം ലക്ഷ്യമിടുന്നത്.






