കാട്ടുതീ തടയുന്നതിൽ മനഃപൂർവ്വം അശ്രദ്ധ കാണിച്ചതായി ആരോപിച്ച് കാനഡയ്ക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക യുഎസ് സംസ്ഥാനങ്ങളിലേക്ക് പടർന്നതോടെയാണ് ഇത്തരമൊരു ഭീഷണിയുമായി ട്രംപ് രംഗത്ത് എത്തിയത്.
കാനഡയുടെ വനമേഖല ശരിയായി പരിപാലിക്കാത്തത് മൂലമാണ് അതിർത്തി കടന്ന് അമേരിക്കൻ സംസ്ഥാനങ്ങളിലേക്ക് കാട്ടുതീ പുക പടരുന്നതെന്നും ഇതിന് കാനഡ മാത്രമാണ് ഉത്തരവാദികളെന്നും ട്രംപ് ആരോപിക്കുന്നു. വർഷങ്ങളായി തുടരുന്ന ഈ സാഹചര്യം അമേരിക്കയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിവെക്കുന്നത്. ഈ മലിനീകരണത്തിന്റെ ചെലവ് കാനഡ നിലവിൽ നൽകുന്ന താരിഫുകളിലേക്ക് ചേർക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടുതീ കൈകാര്യം ചെയ്യുന്നതിനെതിരെ കാനഡയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് നാല് യുഎസ് റിപ്പബ്ലിക്കൻമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി. മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധികളും മിഷിഗൺ ഗവർണർ സ്ഥാനാർഥി ജോൺ ജെയിംസും കാനഡയ്‌ക്കെതിരെ
സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
അതേസമയം, അമേരിക്കൻ വിമർശനങ്ങൾക്ക് മറുപടിയായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. സമീപ വർഷങ്ങളിൽ കാലിഫോർണിയ ഉൾപ്പെടെയുള്ള അമേരിക്കൻ സംസ്ഥാനങ്ങളിലെ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾക്കും പ്രകൃതിദുരന്ത സാഹചര്യങ്ങളിലും കാനഡ സഹായം നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിമർശനങ്ങൾ ഉന്നയിക്കുന്നതിനുപകരം ആവശ്യമായ സഹായം നൽകുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.







