കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിൽ സുരക്ഷിതത്വമില്ലായ്മ വർധിച്ചു വരുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളിൽ വിന്നിപെഗും ടൊറൻ്റോയും ഒന്നാം സ്ഥാനത്ത് എത്തിയതായി ‘ലിയാസൺ സ്ട്രാറ്റജീസ്’ നടത്തിയ സർവേ പറയുന്നു. സർവ്വേയിൽ പങ്കെടുത്ത 59% ആളുകളും വിന്നിപെഗ് സുരക്ഷിതമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ, രാജ്യത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരമായ ടൊറൻ്റോ 57 ശതമാനത്തോടെ തൊട്ടുപിന്നിലെത്തി. അതേസമയം ക്യൂബെക്ക് തലസ്ഥാനമായ ക്യൂബെക്ക് സിറ്റിയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി ജനങ്ങൾ തിരഞ്ഞെടുത്തത്.
2017-ൽ നടത്തിയ സമാന പഠനത്തേക്കാൾ ടൊറന്റോയുടെ സുരക്ഷാ സ്കോർ വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പ്രധാന നഗരങ്ങളിൽ സ്ത്രീകളാണ് കൂടുതൽ സുരക്ഷാ ആശങ്ക പങ്കുവെച്ചത്. ഒഫീഷ്യൽ കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളേക്കാൾ മാധ്യമങ്ങളിലെ റിപ്പോർട്ടുകളും വ്യക്തിഗത അനുഭവങ്ങളുമാണ് നഗരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ നിർണ്ണയിക്കുന്നതെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു.







