newsroom@amcainnews.com

ആൽബെർട്ടയിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതിനെത്തുടർന്ന് ആറ് രോഗികൾ മരിച്ചു; കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

ൽബെർട്ടയിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതിനെത്തുടർന്ന് ചികിത്സ വൈകി ആറ് രോഗികൾ മരിച്ചതായി ഡോക്ടർമാർ വെളിപ്പെടുത്തി. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടർമാരുടെ പക്ഷം. ഡിസംബർ അവസാനവും ജനുവരി ആദ്യവുമായി തിരക്കേറിയ എമർജൻസി വിഭാഗങ്ങളിലാണ് ഈ ദാരുണ സംഭവങ്ങൾ നടന്നത്. ഡോക്ടറെ കാണാൻ പോലും കഴിയാതെ മണിക്കൂറുകളോളം രോഗികൾക്ക് കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണിവിടെ.

നെഞ്ചുവേദനയുമായി എത്തിയ ഒരു രോഗി എട്ടു മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. സമാനമായ രീതിയിൽ രക്തത്തിൽ അണുബാധയേറ്റ മറ്റൊരു രോഗി ഏഴു മണിക്കൂർ കാത്തിരുന്നിട്ടും നിരാശനായി മടങ്ങിപ്പോകുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഒരു സ്ത്രീയും കാത്തുനിൽപ്പിനൊടുവിൽ മരണത്തിന് കീഴടങ്ങി.
ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പിനിടെ പക്ഷാഘാതം വന്നും ഹൃദയാഘാതം വന്നും നില ഗുരുതരമായവർ വേറെയുമുണ്ട്. മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കേസുകൾ നിരവധിയാണെന്നും ഡോക്ടർമാർ പറയുന്നു. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരോ കിടക്കകളോ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രധാന ആരോപണം.

പ്രശ്നപരിഹാരത്തിനായി ശക്തമായ നേതൃത്വവും മികച്ച ആസൂത്രണവും വേണമെന്ന് ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും സൗകര്യങ്ങൾ വർധിപ്പിക്കുമെന്നുമാണ് സർക്കാർ നൽകുന്ന മറുപടി. എന്നാൽ സ്ഥിതിഗതികളിൽ അടിയന്തരമായ മാറ്റം വന്നില്ലെങ്കിൽ ഇനിയും ഒട്ടേറെ ജീവനുകൾ പൊലിയുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ.

You might also like

ഓസ്കാർ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി: അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻസ്

പുകയില രഹിത തലമുറ: യുകെ മാതൃകയിൽ കാനഡയിലും നിരോധനത്തിന് സമ്മർദ്ദം

മിസിസാഗയിൽ 2 മില്യൺ ഡോളറിന്റെ കഞ്ചാവ് മോഷണം: അഞ്ച് പേർ അറസ്റ്റിൽ, തോക്കുകളും കണ്ടെടുത്തു

കാനഡയിൽ ടാക്സ് ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു: വീഴ്ച വരുത്തിയാൽ കനത്ത പിഴ

അമേരിക്കൻ താരിഫിന് മറുപടി: കാനഡയിലെ വ്യവസായ മേഖലയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം

ബില്ലി ബിഷപ്പ് വിമാനത്താവളം വികസിപ്പിക്കുന്നു: റൺവേ നീളം രണ്ട് കിലോമീറ്ററിലധികമാകും

Top Picks for You
Top Picks for You