കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം ഈ വർഷവും രാജ്യത്ത് ശക്തമായ കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ പ്രവചനം.
2023, 2025 വർഷങ്ങളിലെ അത്രയും തീവ്രമാകില്ലെങ്കിലും, സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ ആഘാതം വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കാനഡയിലുടനീളം 65 ഇടങ്ങളിൽ കാട്ടുതീ സജീവമാണ്. ഇതിൽ ആറെണ്ണം പൂർണ്ണമായും നിയന്ത്രണാതീതവുമാണ്. കഴിഞ്ഞ വർഷം കാട്ടുതീയിൽ 90,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിയാണ് കത്തിക്കരിഞ്ഞത്.
ജൂൺ മാസത്തിൽ ഒൻ്റാരിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ജൂലൈ മാസത്തോടെ ബ്രിട്ടീഷ് കൊളംബിയയിലും കാട്ടുതീ ഭീഷണിയാകും. ഇതിനുപുറമേ കാനഡയുടെ വടക്കൻ, മധ്യ, കിഴക്കൻ മേഖലകളിലും മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ ജനങ്ങൾ ഏറ്റവും മോശം സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് ഫെഡറൽ മന്ത്രി എലീനർ ഓൾഷെവ്സ്കി നിർദ്ദേശിച്ചു.






