പ്രധാനമന്ത്രി മാർക്ക് കാർണി സർക്കാർ ഇന്ന് ആദ്യ ഫെഡറൽ ബജറ്റ് അവതരിപ്പിക്കും. എന്നാൽ, ഈ വർഷം സർക്കാരിന്റെ കമ്മി കുതിച്ചുയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ സൂചന നൽകി. ഫെഡറൽ ഗവൺമെന്റ് ഈ വർഷം 6,850 കോടി ഡോളർ കമ്മി അഭിമുഖീകരിക്കേണ്ടി വരും. കഴിഞ്ഞ വർഷം ഇത് 5,170 കോടി ഡോളറായിരുന്നു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനുള്ള കാർണിയുടെ മുൻഗണനകൾ സൈനിക, ദേശീയ പ്രതിരോധ മേഖലകളിലെ നിക്ഷേപം (15 ശതമാനം), പ്രധാന പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം (15 ശതമാനം), യുഎസ് താരിഫുകളുടെ ആഘാതം ലഘൂകരിക്കുന്നതിനുള്ള നടപടികൾ (25 ശതമാനം) തുടങ്ങിയവ ഉൾപ്പെടുന്നു.
ഒന്റാരിയോ പ്രവിശ്യമായി സഹകരിച്ച് പ്രവർത്തിക്കുന്ന ശിശുസംരക്ഷണ പ്രോഗ്രാമുകൾ, ദേശീയ സ്‌കൂൾ ഭക്ഷണ പദ്ധതി, ആരോഗ്യ പദ്ധതികൾ എന്നിവയെല്ലാം പൂർത്തിയാക്കുമെന്നും കാർണി വ്യക്തമാക്കി. താരിഫ് യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള തൊഴിൽ ഇൻഷുറൻസ് (ഇഐ) ആനുകൂല്യങ്ങളും നടപ്പിലാകും. പൊതുസേവന മേഖലയിൽ പിരിച്ചു വിടലുണ്ടാകുമോ എന്ന ചോദ്യത്തിന് സർക്കാർ ക്രമീകരണം നടത്തുമെന്നായിരുന്നു കാർണിയുടെ പ്രതികരണം. കാർണി സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് ഏകദേശം 70,000 പൊതുമേഖലാ ജോലികളെ ബാധിക്കുമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (പിഎസ്എസി) മുന്നറിയിപ്പ് നൽകിയത് തൊഴിൽ മേഖലയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പുതിയ നാറ്റോ കരാർ രാജ്യത്തിന്റെ വാർഷിക പ്രതിരോധ ബജറ്റ് ഏകദേശം 15000 കോടി ഡോളറായി വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഉദ്യോഗസ്ഥരെ നിയമനത്തിനും പരിശീലനത്തിനുമുള്ള 260 കോടി ഡോളറും ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനുള്ള 84400 കോടി ഡോളറും സൈബർ പ്രതിരോധത്തിനുള്ള 56,000 കോടി ഡോളറും ഉൾപ്പെടും. യു.എസ് ഇതര രാജ്യങ്ങളുമായുള്ള കാനഡയുടെ പ്രതിരോധ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനായി 200 കോടി ഡോളറും മാറ്റിവച്ചേക്കും. ബജറ്റിൽ കാനഡ സൈനിക സേവന അംഗങ്ങളുടെ ശമ്പളം 20 ശതമാനം വരെ വർദ്ധിപ്പിക്കുകയും അടുത്ത 12 മാസത്തിനുള്ളിൽ ആനുകൂല്യ വർദ്ധനവും ബോണസുകളും വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്നും സൂചനയുണ്ട്.







