യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് 5 മാസത്തോളം അബോധാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു. എംടെക് വിദ്യാർത്ഥി പാരിപ്പള്ളി ജവാഹർ ജംക്‌ഷൻ എംഎസ് നിവാസിൽ മോഹനൻ പിള്ള–ബിന്ദു മാലിനി ദമ്പതികളുടെ മകൻ വിഷ്ണു മോഹനൻ പിള്ള (29) ആണ് മരിച്ചത്. സഹോദരി: ആർച്ച.
കഴിഞ്ഞ ഏപ്രിൽ 2-ന് ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ കാർ അപകടത്തിലാണ് വിഷ്ണുവിന് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് റിഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ ചികിത്സയ്ക്കായി നാട്ടിൽ എത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ പിതാവ് മോഹനൻ പിള്ള ലാത്വിയയിലേക്ക് പോയിരുന്നു.
മരണസമയത്ത് പിതാവ് ഒപ്പമുണ്ടായിരുന്നു. വിഷ്ണുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം മുഖേന നടക്കുന്നുണ്ട്. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി മൂന്നര വർഷം മുൻപാണ് എംടെക് പഠനത്തിനായി ലാത്വിയയിലേക്ക് പോയത്. ജർമനിയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു അപകടം.







