കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ നഗരത്തിലെ വീടുകളുടെ വിൽപ്പനയിൽ 16.4 ശതമാനത്തിൻ്റെ ഇടിവുണ്ടായതായി കൽഗറി റിയൽ എസ്റ്റേറ്റ് ബോർഡിൻ്റെ (CREB) റിപ്പോർട്ട്. കഴിഞ്ഞ മാസം 1,660 വീടുകളാണ് നഗരത്തിലുടനീളം വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകളുടെ വിലയിലും കുറവ് രേഖപ്പെടുത്തി. പുതിയ ലിസ്റ്റിങ്ങുകളിൽ 9.7 ശതമാനത്തിൻ്റെ കുറവുണ്ടായി. നിലവിൽ വിപണിയിൽ വിൽപ്പനയ്ക്കുള്ള വീടുകളുടെ ആകെ എണ്ണം 2.3% കുറഞ്ഞ് 6,509 ആയതായും ബോർഡ് അറിയിച്ചു.
വീടുകളുടെ ശരാശരി വില 1.1% കുറഞ്ഞ് 5,69,800 ഡോളറിലെത്തി. അപ്പാർട്ട്മെൻ്റുകളുടെ വിലയിൽ 8.2 ശതമാനത്തിൻ്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 2,95,400 ഡോളറാണ് ശരാശരി വില. റോ-സ്റ്റൈൽ വീടുകളുടെ വില 5.4% ഇടിഞ്ഞ് ശരാശരി വില 4,15,200 ഡോളറായി. ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലും 1.1% കുറഞ്ഞ് 7,44,300 ഡോളറിലെത്തി.
വിലകൂടിയ വീടുകളുടെ വിപണിയിൽ വിൽപ്പന നടക്കുന്നുണ്ടെങ്കിലും, കുറഞ്ഞ നിരക്കിലുള്ള വീടുകളുടെ മേഖലയിൽ പ്രതീക്ഷിച്ച ഉണർവ് ഉണ്ടാകുന്നില്ലെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് ചീഫ് ഇക്കണോമിസ്റ്റ് ആൻ-മാരി ലൂറി പറഞ്ഞു. വാടക വീടുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യമുള്ളതിനാൽ ആളുകൾ സ്വന്തമായി വീട് വാങ്ങാൻ ധൃതി കൂട്ടാത്തതാണ് ഇതിന് പ്രധാന കാരണം.







