പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, ഇറാന്റെ നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന കടുത്ത പ്രവചനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. ഇറാന്റെ അടിത്തറ പാടെ ഇളകിയതായും, പഴയതുപോലെയുള്ള ഒരു തിരിച്ചുവരവ് അവർക്ക് ഇനി സാധ്യമാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബാർണിയയുടെ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ്, ശത്രുരാജ്യങ്ങൾക്ക് കടുത്ത ഭാഷയിൽ നെതന്യാഹു ഈ മുന്നറിയിപ്പ് നൽകിയത്. തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ ശക്തികളുടെയും പദ്ധതികൾ പരാജയപ്പെടുമെന്നും, ഭീകരതയുടെ ആസ്ഥാനമായ ഇറാൻ ഭരണകൂടം തകരാൻ വിധിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ നെതന്യാഹു പൂർണ്ണമായും തള്ളിപ്പറഞ്ഞു. ഇരുവിഭാഗങ്ങളുമായി താൻ ചർച്ച നടത്തിയെന്നും, ആക്രമണങ്ങൾ നിർത്താൻ ധാരണയായെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടിരുന്നു. ബെയ്റൂട്ടിൽ നടത്താനിരുന്ന സൈനിക നീക്കത്തിൽ നിന്ന് ഇസ്രയേൽ പിന്മാറിയെന്നും, പകരം ഹിസ്ബുള്ള തിരിച്ചുള്ള ആക്രമണങ്ങൾ നിർത്തണമെന്നുമായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, ഈ വെടിനിർത്തൽ വാർത്തകളോട് പൂർണ്ണ വിയോജിപ്പ് പ്രകടിപ്പിച്ച നെതന്യാഹുവിന്റെ ഓഫീസ്, ഇസ്രയേൽ നഗരങ്ങൾക്കോ ജനങ്ങൾക്കോ നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ സൈനിക നടപടി തുടരുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി.






