ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ ഡ്രോണുമായി കൂട്ടിയിടിച്ച് തകർന്ന യുഎസ് സൈന്യത്തിന്റെ എഎച്ച്-64 അപ്പാച്ചി ഹെലികോപ്റ്ററിലെ പൈലറ്റുമാരെ അതിസാഹസികമായി രക്ഷപെടുത്തിയ സംഭവത്തിൽ ഒരു ഇന്ത്യൻ കമ്പനിയുടെ സാങ്കേതികവിദ്യ നിർണ്ണായകമായി. ഒമാൻ തീരത്ത് പട്രോളിങ് നടത്തുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു യുഎസ് കോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഇത് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവ്വമായ ആക്രമണമാണോ അതോ യാദൃശ്ചികമായി സംഭവിച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിന് പിന്നാലെ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് മേഖലയിൽ ഇറാന്റെ എണ്ണക്കപ്പലുകളെ തടയുന്നതിനും ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിടുന്നതിനുമായി യുഎസും യുഎഇയും പ്രധാനമായും ഉപയോഗിക്കുന്നത് ഈ അപ്പാച്ചി ഹെലികോപ്റ്ററുകളാണ്.
അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം കടലിൽ അകപ്പെട്ടുപോയ രണ്ട് യുഎസ് പൈലറ്റുമാരെ സുരക്ഷിതമായി കരയിലെത്തിച്ചത് ‘കോർസെയർ’ എന്ന അത്യാധുനിക സ്വയംനിയന്ത്രിത ഡ്രോൺ ബോട്ടാണ്. ഇന്ത്യൻ വംശജനായ വൈഭവ് അൽത്തേക്കർ സഹസ്ഥാപകനായ, ടെക്സസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സാരോണിക് ടെക്നോളജീസ്’ എന്ന കമ്പനിയാണ് ഈ ഡ്രോൺ ബോട്ട് നിർമ്മിച്ചത്. യുഎസ് നാവികസേനയുടെ എഐ (കൃത്രിമബുദ്ധി) ഇന്റലിജൻസ് യൂണിറ്റിന്റെ കീഴിലുള്ള ഡ്രോൺ ബോട്ടുകൾ ഈ മേഖലയിൽ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക രക്ഷാപ്രവർത്തനമാണിതെന്ന പ്രത്യേകതയുമുണ്ട്.
ഏറ്റവും ആധുനികമായ സങ്കേതങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കോർസെയർ ബോട്ടിന് 24 അടി നീളമുണ്ട്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിന് ഒരേസമയം 450 കിലോ ഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. ഒരൊറ്റത്തവണ 1000 നോട്ടിക്കൽ മൈലിലധികം ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ഇത്തരം സ്വയംനിയന്ത്രിത ബോട്ടുകൾ വരുംദിവസങ്ങളിൽ യുഎസ് നാവികസേനയുടെ പ്രതിരോധ-രക്ഷാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






