newsroom@amcainnews.com

ഉന്മൂലന ഭീഷണി മുഴക്കി ഇറാനും യുഎസും തമ്മിൽ രൂക്ഷമായ വാക്പോരു തുടരന്നു; പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി

ദുബായ്: ഉന്മൂലന ഭീഷണി മുഴക്കി ഇറാനും യുഎസും തമ്മിൽ രൂക്ഷമായ വാക്പോരു തുടരവേ, പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി. ‘ജൂണിൽ അമേരിക്ക ആക്രമിച്ചപ്പോൾ ഇറാൻ നിയന്ത്രണം പാലിച്ചു. ഇനിയൊരാക്രമണമുണ്ടായാൽ മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പു നൽകി. സൗത്ത് ചൈന കടലിലായിരുന്ന പോർവിമാന വാഹിനി യുഎസ്എസ് ഏബ്രഹാം ലിങ്കണും അകമ്പടിയായി 3 യുദ്ധക്കപ്പലുകളുമാണു പശ്ചിമേഷ്യയിലേക്കു നീങ്ങുന്നത്. ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചെന്നാണു വിവരം.

ഇറാനിലെ പ്രക്ഷോഭം 72 മണിക്കൂർ മാത്രമാണു നീണ്ടതെന്നും സായുധ കലാപകാരികളാണു പിന്നീടു രാജ്യമെങ്ങും പ്രശ്നമുണ്ടാക്കിയതെന്നും യുഎസ് ദിനപത്രമായ വോൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ അറഗ്ചി ആരോപിച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തതിന്റെ പേരിൽ, ലോക സാമ്പത്തിക ഫോറത്തിലേക്ക് ഇറാനുള്ള ക്ഷണം റദ്ദാക്കിയിരുന്നു.

അതിനിടെ, തന്നെ വധിച്ചാൽ ഇറാനെ അമേരിക്ക ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നും അതിനുള്ള ഉത്തരവുകൾ താൻ നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാൽ പൂർണയുദ്ധമായിരിക്കും ഫലമെന്നു കഴിഞ്ഞദിവസം ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഖമനയിക്കെതിരെ ഓങ്ങുന്ന കൈ വെട്ടുമെന്നും അവരുടെ ലോകം ചുട്ടുചാമ്പലാക്കുമെന്നാണ് ഇറാൻ സായുധസേനയുടെ വക്താവ് പ്രതികരിച്ചത്.

ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ പേരിൽ ഇറാനെ ആക്രമിക്കുമെന്നു തുടർച്ചയായി ഭീഷണി ഉയർത്തിയ ട്രംപ്, ഖമനയിയുടെ ഭരണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു. ട്രംപിനെ തടയാനായി കഴിഞ്ഞയാഴ്ച ഗൾഫ് രാജ്യങ്ങൾ രംഗത്തിറങ്ങിയതോടെ തൽക്കാലത്തേക്കു തണുത്ത അന്തരീക്ഷമാണു വീണ്ടും പ്രക്ഷുബ്ധമാകുന്നത്.

You might also like

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം: ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

Top Picks for You
Top Picks for You