ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും അടുത്തയാഴ്ച പുറത്തിറങ്ങും. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ന്യൂഡൽഹി സന്ദർശിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 50% താരിഫ് 18% ആയി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതോടെ മാസങ്ങൾ നീണ്ട വ്യാപാര തർക്കങ്ങൾക്കാണ് അയവുണ്ടായിരിക്കുന്നത്.
ഈ കരാറിൽ ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വശം. സെൻസിറ്റീവായ കാർഷിക ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ, ജിഎം ഭക്ഷണങ്ങൾ എന്നിവയെ കരാറിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ അമേരിക്കയ്ക്ക് ഇളവുകൾ അനുവദിക്കില്ലെന്ന ഇന്ത്യയുടെ ‘റെഡ് ലൈൻ’ നയം ചർച്ചകളിൽ വിജയിച്ചു. അതേസമയം, വരും വർഷങ്ങളിൽ 50,000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും ചില വിദേശ ഉൽപ്പന്നങ്ങൾക്ക് പൂജ്യം താരിഫ് അനുവദിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങുമെന്നും ഇന്ത്യ ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചിരുന്നുവെങ്കിലും, ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഏർപ്പെടുത്തിയ 25% അധിക പെനാൽറ്റി താരിഫ് അമേരിക്ക പൂർണ്ണമായും പിൻവലിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ എത്തിയ ഈ യുഎസ് കരാർ, ഇന്ത്യൻ ഐടി, ഫാർമ, ടെക്സ്റ്റൈൽ മേഖലകൾക്ക് വൻ കുതിപ്പേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.






