എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറച്ച ഡസൻ കണക്കിന് വാഹനങ്ങൾ വഴിമധ്യേ തകരാറിലായി. സൗത്ത് എഡ്മന്റണിലെ എലേഴ്‌സ്‌ലി റോഡിലുള്ള എസ്സോ സർക്കിൾ കെ സ്റ്റേഷനിൽ നിന്ന് ഇന്ധനം അടിച്ചവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വാഹനങ്ങളുടെ ടാങ്കിൽ പരിശോധന നടത്തിയ മെക്കാനിക്കുകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത് – ഇന്ധനത്തിൽ പകുതിയും വെള്ളമായിരുന്നു!
കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈ സ്റ്റേഷനിൽ നിന്ന് പെട്രോൾ അടിച്ച വാഹനങ്ങളാണ് കിലോമീറ്ററുകൾ പിന്നിടും മുൻപേ തകരാറിലായി. ചില വാഹനങ്ങൾ സ്റ്റേഷനിൽ നിന്ന് പത്ത് ബ്ലോക്ക് പോലും പിന്നിടുന്നതിന് മുൻപ് തന്നെ കുലുങ്ങി നിൽക്കുകയും എൻജിൻ ഓഫാവുകയും ചെയ്തു. തുടർന്ന് വാഹനങ്ങൾ സർവീസ് സെന്ററുകളിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിന് പകരം ടാങ്കിൽ നിറയെ വെള്ളമാണെന്ന് കണ്ടെത്തിയത്. ക്രോസ് മിത്സുബിഷി എന്ന ഡീലർഷിപ്പിലെ മെക്കാനിക്കുകൾ ശേഖരിച്ച സാമ്പിളുകളിൽ 50 ശതമാനത്തോളം വെള്ളമായിരുന്നു. ചില സാമ്പിളുകളിൽ ഇത് 80 ശതമാനം വരെയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ധനത്തിൽ വെള്ളം കലരുന്നത് എൻജിന്റെ പ്രവർത്തനത്തെ പൂർണ്ണമായും തകരാറിലാക്കും. സ്പാർക്ക് പ്ലഗുകൾ നശിക്കുന്നതിനും എൻജിൻ കത്തുന്നതിനും ഇത് കാരണമാകും. ഏകദേശം 2,000 മുതൽ 3,000 ഡോളർ വരെയാണ് ഓരോ വാഹനത്തിന്റെയും അറ്റകുറ്റപ്പണികൾക്കായി ചിലവ് വരുന്നത്. തങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടത്തിന് ഗ്യാസ് സ്റ്റേഷൻ അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് സ്റ്റേഷനിലെ പമ്പുകൾ താൽക്കാലികമായി അടച്ചുപൂട്ടി പരിശോധന ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തുന്ന കമ്പനി ടാങ്കുകളിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും, ഇത്രയധികം വെള്ളം എങ്ങനെ ഇന്ധനത്തിൽ കലർന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.






