വാഷിംഗ്ടൺ: കാനഡയിലെ വാൻകൂവറിൽ നിന്ന് റോഡ് ട്രിപ്പിന് ഇറങ്ങിയ ചൈനീസ് വിദ്യാർത്ഥി അമേരിക്കൻ സൈനിക വിമാനങ്ങളുടെ ചിത്രം നിയമവിരുദ്ധമായി പകർത്തിയതിന് പിടിയിലായി. സ്കോട്ട്ലൻഡിലെ സർവ്വകലാശാലയിൽ പഠിക്കുന്ന 21 വയസ്സുകാരനായ ടിയാൻറൂയി ലിയാംഗ് ആണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ പിടിയിലായത്. ന്യൂയോർക്കിലെ ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഏപ്രിൽ 7-നാണ് ഇയാളെ പിടികൂടിയത്.
വാൻകൂവറിൽ നിന്ന് കാർ മാർഗ്ഗം അമേരിക്കയിലേക്ക് പ്രവേശിച്ച ലിയാംഗ്, നെബ്രാസ്കയിലെ ഓഫ്‌ഫുട്ട് എയർഫോഴ്സ് ബേസിന് സമീപമുള്ള പൊതുനിരത്തിൽ വെച്ചാണ് വിമാനങ്ങളുടെ ചിത്രം പകർത്തിയത്. അമേരിക്കൻ പ്രസിഡന്റിനും സൈനിക മേധാവികൾക്കും അടിയന്തര സാഹചര്യങ്ങളിൽ കമാൻഡ് സെന്ററായി പ്രവർത്തിക്കാൻ കഴിയുന്ന, ‘ഡൂംസ്‌ഡേ പ്ലെയിൻ’ എന്നറിയപ്പെടുന്ന അതീവ സുരക്ഷയുള്ള E-4B വിമാനത്തിന്റെയും RC-135 ചാരവിമാനത്തിന്റെയും ചിത്രങ്ങളാണ് ഇയാൾ ക്യാമറയിൽ പകർത്തിയത്. ഇതിന് പുറമെ സൗത്ത് ഡക്കോട്ടയിലെ എൽസ്‌വർത്ത് എയർഫോഴ്സ് ബേസിലും ഇയാൾ സന്ദർശനം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
അമേരിക്കൻ സൈനിക പ്രതിരോധ മേഖലയിലെ നിർണ്ണായക കേന്ദ്രങ്ങളിലൊന്നാണ് ഓഫ്‌ഫുട്ട് എയർഫോഴ്സ് ബേസ്. രാജ്യത്തിന്റെ മിസൈൽ പ്രതിരോധം, ആണവ പ്രതിരോധം എന്നിവയുടെ ചുമതലയുള്ള സ്ട്രാറ്റജിക് കമാൻഡിന്റെ ആസ്ഥാനമാണിത്. അവിടുത്തെ വിമാനങ്ങളുടെ ചിത്രങ്ങൾ നിയമവിരുദ്ധമായി പകർത്തിയത് അതീവ ഗൗരവകരമായ കുറ്റമായാണ് അമേരിക്ക കാണുന്നത്. എഫ്.ബി.ഐ ചോദ്യം ചെയ്തപ്പോൾ താൻ ചിത്രങ്ങൾ പകർത്തിയതായി ലിയാംഗ് സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് വിദേശ രഹസ്യാന്വേഷണ ഏജൻസികളുമായി വല്ല ബന്ധവുമുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
നിലവിൽ ലിയാംഗിനെതിരെ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന പക്ഷം കുറ്റപത്രത്തിൽ കൂടുതൽ ഗൗരവകരമായ വകുപ്പുകൾ ഉൾപ്പെടുത്തുമെന്ന് അമേരിക്കൻ അറ്റോർണി ലെസ്‌ലി വുഡ്‌സ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനയും അമേരിക്കയും തമ്മിൽ നിലവിൽ വ്യാപാര തർക്കങ്ങളും രാഷ്ട്രീയ അസ്വാരസ്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ അറസ്റ്റ് വലിയ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.






