തൃശ്ശൂർ മണ്ണൂത്തി കാളത്തോട്ടിൽ വാടകവീടിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനുകളിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 3,399 ലിറ്റർ അനധികൃത സ്പിരിറ്റ് പിടികൂടി. മണ്ണൂത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി വെള്ളിയാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ വൻ ശേഖരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തങ്ങാടി സ്വദേശിയും വാഹനത്തിന്റെ ഡ്രൈവറുമായ അജയ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കശുവണ്ടിത്തോടും മറ്റ് അവശിഷ്ടങ്ങളും നിറച്ച ചാക്കുകൾക്കടിയിലാണ് കന്നാസുകളിൽ സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 60 കന്നാസുകൾ പിക്കപ്പ് വാനുകളിൽ നിന്നും ബാക്കി വീടിനുള്ളിൽ നിന്നുമാണ് പോലീസ് കണ്ടെടുത്തത്. മണ്ണൂത്തി എസ്.ഐ കെ. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിനു കുര്യാക്കോസ്, സന്തോഷ് ജോർജ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ വൈശാഖ്, സംഗീത്, സ്റ്റീവോ, ഡബ്ല്യു.സി.പി.ഒ രഞ്ജിനി, സി.പി.ഒ മാഹിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.







