തെക്കൻ ഫിലിപ്പീൻസിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ കനത്ത നാശനഷ്ടം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 19 പേർ മരിച്ചതായും ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 7:37-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയെങ്കിലും നിലവിൽ സുനാമി ഭീഷണി ഒഴിഞ്ഞതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
സുനാമി മൂലമുള്ള നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി ഡയറക്ടർ ടെറെസിറ്റോ ബകൊൽകോൾ അറിയിച്ചു. സരംഗാനി പ്രവിശ്യയിലെ മാസിം നഗരത്തിൽ നിന്നും 32 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറി കടലിൽ 33 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി.






