കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്മെന്റിൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളജ് അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. തലയിൽ ആഴത്തിലുള്ള മുറിവുകളോടെയും കൈഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. ഭർത്താവ് ബംഗളൂരുവിലായതിനാൽ ഈ ഫ്ലാറ്റിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.35 ഓടെയാണ് സംഭവം പുറംലോകമറിയുന്നതും തുടർന്ന് ന്യൂ അശോക് നഗർ പൊലീസിൽ വിവരമറിയിക്കുന്നതും. രാവിലെ മുതൽ ദേവോസ്മിതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സഹോദരിയായ ദേവരതി പോൾ (49) ഫ്ലാറ്റിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയപ്പോഴാണ് ചോര വാർന്ന നിലയിൽ സഹോദരിയുടെ മൃതദേഹം ദേവരതി കാണുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.






