വാഷിംഗ്ടൺ: “സന്തോഷം കൊണ്ട് മരിച്ചുപോകും” എന്ന പ്രയോഗം വെറുമൊരു അലങ്കാരവാക്കല്ലെന്ന് തെളിയിക്കുന്ന ഒരു അപൂർവ്വ വൈദ്യശാസ്ത്ര അനുഭവം പുറത്തുവന്നു. മകളുടെ വിവാഹസന്തോഷത്തിന് പിന്നാലെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 65-കാരിക്ക് ഹൃദയാഘാതമല്ല, മറിച്ച് അതീവ അപൂർവ്വമായ ‘ഹാപ്പി ഹാർട്ട് സിൻഡ്രോം’ (Happy Heart Syndrome) ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാളാണ് ശ്വാസംമുട്ടലും കഠിനമായ നെഞ്ചുവേദനയുമായി വയോധികയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക രക്തപരിശോധനയിൽ ഹൃദയധമനിയിലെ തടസ്സം മൂലമുള്ള കടുത്ത ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ, തുടർന്നുള്ള ആഞ്ചിയോഗ്രാം പരിശോധനയിൽ ഹൃദയധമനികളിൽ യാതൊരുവിധ തടസ്സങ്ങളും കണ്ടെത്താനായില്ല. തുടർന്ന് സി.സി.യുവിൽ (Cardiac ICU) നടത്തിയ എം.ആർ.ഐ (MRI) സ്കാനിംഗിലാണ് ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ പ്രത്യേക രീതിയിലുള്ള ഒരു വീക്കം (Ballooning) ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഇവർക്ക് ‘ഹാപ്പി ഹാർട്ട് സിൻഡ്രോം’ ആണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞത്.
എന്താണ് ‘ഹാപ്പി ഹാർട്ട് സിൻഡ്രോം’?
‘ടകാട്സുബോ സിൻഡ്രോം’ (Takotsubo Syndrome – TTS) എന്ന രോഗാവസ്ഥയുടെ ഭാഗമാണിത്. കടുത്ത സന്തോഷമോ ആഹ്ലാദമോ ഉണ്ടാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന അഡ്രിനാലിൻ പോലുള്ള സ്‌ട്രെസ് ഹോർമോണുകളുടെ പെട്ടെന്നുള്ള വർദ്ധനവ് ഹൃദയപേശികളുടെ പ്രവർത്തനത്തെ താൽക്കാലികമായി ബലഹീനമാക്കുന്നു. ഇത് ഹൃദയത്തിന്റെ ആകൃതി മാറ്റുകയും രക്തം പമ്പ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കുകയും ചെയ്യുന്നു.
മാനസിക വിഷമം, ദുരന്തങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന ‘ബ്രോക്കൺ ഹാർട്ട് സിൻഡ്രോം’ (Broken Heart Syndrome) പൊതുവെ അറിയപ്പെടുന്ന ഒന്നാണെങ്കിലും, അമിത സന്തോഷം മൂലം ഉണ്ടാകുന്ന ‘ഹാപ്പി ഹാർട്ട് സിൻഡ്രോം’ വളരെ അപൂർവ്വമാണ്. ടകാട്സുബോ സിൻഡ്രോം കേസുകളിൽ വെറും 4.1 ശതമാനം മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കൃത്യസമയത്ത് കണ്ടെത്തിയാൽ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഈ രോഗാവസ്ഥ. ആശുപത്രിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗ ലക്ഷണങ്ങൾ മാറി പൂർണ്ണ ആരോഗ്യവതിയായ വയോധികയെ വീട്ടിലേക്ക് അയച്ചു.
1983-ൽ ജപ്പാനിലാണ് ഈ രോഗാവസ്ഥ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയാഘാതമാണെന്ന് സംശയിക്കപ്പെടുന്നവരിൽ 1 മുതൽ 3 ശതമാനം വരെ ആളുകളിൽ ഇത്തരം തടസ്സങ്ങളില്ലാത്ത ‘ടകാട്സുബോ സിൻഡ്രോം’ കണ്ടെത്താറുണ്ട്. കൃത്യസമയത്തുള്ള പരിചരണവും ചികിത്സയും വഴി ഈ രോഗാവസ്ഥയിൽ നിന്നും രോഗികൾക്ക് പൂർണ്ണമായി മുക്തി നേടാനാകുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.







