യുഎസിൽ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന പരാദരോഗമായ സൈക്ലോസ്പോറ (Cyclospora cayetanensis) പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. റാസ്പ്ബെറി, സ്ട്രോബെറി, ലെറ്റ്യൂസ്, മല്ലിയില, ബേസിൽ, സ്പ്രിംഗ് ഓണിയൻ, സ്നോ പീസ് തുടങ്ങി വിവിധ പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും മനുഷ്യരിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മനുഷ്യന്‍റെ കുടലുകളിലെത്തി കടുത്ത വയറിളക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന പരാദമാണ് സൈക്ലോസ്പോറ. കാനഡയിൽ നിലവിൽ സൈക്ലോസ്പോറ കണ്ടെത്തിയിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ നിർദ്ദേശിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ഒഹായോയിൽ ഈ ആഴ്ച 177 കേസുകളും മിഷിഗണിൽ 1,251 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണയായി വർഷത്തിൽ ഏതാനും ഡസൻ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന മിഷിഗണിൽ ഇത്തവണ നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും ആശങ്ക വർധിപ്പിക്കുന്നു. ഇതിനുപുറമെ, അമേരിക്കയിലെ 17 സംസ്ഥാനങ്ങളിലായി ഏകദേശം 150 കേസുകൾ കൂടി നിരീക്ഷണത്തിലാണെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ രോഗവ്യാപനത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.







