അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാനും വൻകിട കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് ഫെഡറൽ സർക്കാർ അവർത്തിപ്പിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നയം ജനപ്രീതിയാർജ്ജിക്കുന്നു. മൂന്ന് ബില്യൺ ഡോളറിൻ്റെ പദ്ധതിയോട് ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കാനഡയിലെ ഗ്രോസറി വിപണി നിയന്ത്രിക്കുന്ന അഞ്ച് വൻകിട കമ്പനികളാണ്. ഈ വമ്പന്മാർക്ക് കടിഞ്ഞാണിടുന്നതോടെ രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് വിപണിയിൽ അവസരം ലഭിക്കുമെന്നും ഇതിലൂടെ സാധാരണ ജനങ്ങൾക്കു വിലക്കുറവ് ലഭിക്കുമെന്നും കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ഗ്രോസേഴ്സ് പറയുന്നു.
പത്ത് വർഷത്തേക്കുള്ള പദ്ധതിയിൽ ഭക്ഷ്യ വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനായി ഒരു ബില്യൺ ഡോളറിൻ്റെ അടിസ്ഥാന സൗകര്യ വികസനവും, ഒപ്പം കോമ്പറ്റീഷൻ ബ്യൂറോയ്ക്ക് 130 മില്യൺ ഡോളറും ഫെഡറൽ സർക്കാർ അനുവദിച്ചിട്ടുണ്ട്. വൻകിട വിതരണക്കാരെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ചെറുകിട വ്യാപാരികൾക്ക് പുതിയ വിതരണ കേന്ദ്രങ്ങൾ വലിയ സഹായമാകും. എന്നാൽ, ഈ പദ്ധതിയുടെ സാമ്പത്തിക ബാധ്യത നികുതി വർദ്ധനവിന് കാരണമാകുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നു. അതേസമയം, പ്രതിപക്ഷം ഈ നയത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളൊന്നും ജനങ്ങൾക്ക് പ്രായോഗിക ഗുണം ചെയ്തിട്ടില്ലെന്നും, പുതിയ പ്രഖ്യാപനങ്ങൾക്കിടയിലും രാജ്യത്ത് ഭക്ഷ്യവില വർദ്ധിക്കുകയാണെന്നും അവർ ആരോപിക്കുന്നു.






