മോൺട്രിയൽ: സോഷ്യൽ മീഡിയ വഴി കൗമാരക്കാരെ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിലേക്ക് ആകർഷിക്കുകയും അക്രമാസക്തമായ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയും ചെയ്ത 26-കാരനായ ക്യൂബെക് സ്വദേശിയെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂബെക് സിറ്റിയിലെ ലാ സിറ്റി-ലിമോയിലു സ്വദേശിയായ ജെഫ്രി റൂസൽ ആണ് പിടിയിലായത്. തീവ്രവാദ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ടെലിഗ്രാം ആപ്പ് വഴി ‘764 നെറ്റ്‌വർക്ക്’ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും കൗമാരക്കാരെ ഇതിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തൽ. കൗമാരക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് റോബ്ലോക്സ്, ഡിസ്‌കോർഡ്, മൈൻക്രാഫ്റ്റ് തുടങ്ങിയ ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. അക്രമാസക്തമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച് കുട്ടികളെ മാനസികമായി സ്വാധീനിച്ച് അക്രമപ്രവർത്തനങ്ങൾക്കായി തയ്യാറാക്കുക എന്നതാണ് ഇവരുടെ രീതി.
കഴിഞ്ഞ ഡിസംബറിലാണ് കാനഡ ‘764 നെറ്റ്‌വർക്കിനെ’ ഒരു തീവ്രവാദ സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള അന്താരാഷ്ട്ര ശൃംഖലകൾ ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആർ.സി.എം.പി നിർദ്ദേശിച്ചു. സംശയാസ്പദമായ രീതിയിലുള്ള ഓൺലൈൻ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പിടിയിലായ ജെഫ്രി റൂസലിനെ ക്യൂബെക് സിറ്റി കോടതിയിൽ ഹാജരാക്കി.






