ഒട്ടാവ: ലോകത്തിലെ ഏറ്റവും മികച്ച വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ കാനഡ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിന്നോട്ട് പോകുന്നുവെന്ന് യൂണിവേഴ്‌സിറ്റീസ് കാനഡ സിഇഒ ഗബ്രിയേൽ മില്ലർ. ഫെഡറൽ സർക്കാർ വിദേശ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിസ നടപടികളിലെ അനിശ്ചിതത്വവുമാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്ച സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്.
വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് കാനഡയിലെ സർവ്വകലാശാലകളുടെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ആൽബർട്ടയിലെ ലെത്ത്ബ്രിഡ്ജ് പോളിടെക്നിക്കിൽ വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനത്തിൽ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ടൊറന്റോയിലെ ജോർജ്ജ് ബ്രൗൺ പോളിടെക്നിക്കിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 80-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ നോട്ടീസ് നൽകി കഴിഞ്ഞു. പല സർവ്വകലാശാലകളും ബഡ്ജറ്റ് വെട്ടിക്കുറയ്ക്കാനും പ്രോഗ്രാമുകൾ നിർത്തലാക്കാനും നിർബന്ധിതരായിരിക്കുകയാണ്.
വിദേശ വിദ്യാർത്ഥികൾക്കിടയിൽ കാനഡയുടെ സൽപ്പേരിന് വലിയ ക്ഷതം സംഭവിച്ചതായി ഗബ്രിയേൽ മില്ലർ പറഞ്ഞു. “ലോകത്തെ ഏറ്റവും മികച്ച ബുദ്ധിശാലികളെ ആകർഷിക്കാനുള്ള ആഗോള മത്സരത്തിൽ നമ്മൾ പരാജയപ്പെടുകയാണ്. കാനഡ ഒരു വിശ്വസനീയമായ പഠന കേന്ദ്രമല്ലെന്ന സന്ദേശമാണ് ഇത്തരം നിയന്ത്രണങ്ങൾ നൽകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കാനഡ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






