ബാങ്കോക്കിൽ നിന്നും വൻതോതിൽ അന്താരാഷ്ട്ര വിപണിയിൽ വിലപിടിപ്പുള്ള ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വയനാട് സ്വദേശിനിയായ യുവതി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹർഷ സണ്ണി (28) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ഏകദേശം 11.82 കോടി രൂപ വിലമതിക്കുന്ന അതീവ വീര്യമുള്ള ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ജൂൺ പത്തിന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്നും മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ എത്തിയ ഹർഷയുടെ നീക്കങ്ങളിൽ എയർ ഇന്റലിജൻസ് യൂണിറ്റിനും കസ്റ്റംസ് വിഭാഗത്തിനും സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഇവരെ തടഞ്ഞുനിർത്തി വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ഇവരുടെ ട്രോളി ബാഗിൽ അതീവ സുരക്ഷിതമായി വാക്വം സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായിരുന്നു പച്ചനിറത്തിലുള്ള ലഹരിവസ്തു ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ പ്രത്യേക രാസപരിശോധനയിലാണ് ഇത് വിദേശത്ത് നിന്നെത്തിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് 11 കിലോഗ്രാമിലധികം തൂക്കമുണ്ട്. എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ കസ്റ്റംസ് സംഘം യുവതിയെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിദേശത്തുനിന്നും എത്തിച്ച ഈ വൻ ലഹരിശേഖരം മുംബൈയിലെ വിപണി ലക്ഷ്യമിട്ടാണോ അതോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണോ കടത്തിയത് എന്നതിനെക്കുറിച്ച് പോലീസും കസ്റ്റംസും ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുവതിയുടെ മുൻകാല യാത്രാ രേഖകളും ഫോൺ കോളുകളും അധികൃതർ വിശദമായി പരിശോധിച്ചു വരികയാണ്.






