കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മരണസംഖ്യ 17 ആയി ഉയർന്നു. നാൽപ്പതിലധികം പേർക്ക് പരുക്കേറ്റതായി പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും അറിയിച്ചു. കുട്ടികളുടെ മെഡിക്കൽ സെന്‍റർ, സ്കൂൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. അർദ്ധരാത്രിയോടെ ആരംഭിച്ച ആക്രമണം പിറ്റേന്ന് ഉച്ചവരെ നീണ്ടുനിന്നതായി കീവ് മേയർ വിറ്റാലി ക്ലിച്ച്കോ വ്യക്തമാക്കി. നഗരത്തിലെ സൊളോമ്യാൻസ്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും വൻതോതിൽ ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ൻ അധികൃതരുടെ വിലയിരുത്തൽ. സിവിലിയൻ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി ആരോപിച്ചു. എന്നാൽ യുക്രെയ്നിലെ സൈനിക, വ്യാവസായിക കേന്ദ്രങ്ങളെയാണ് തങ്ങൾ ആക്രമിച്ചതെന്നാണ് റഷ്യയുടെ അവകാശവാദം.
റഷ്യ അയച്ച ഭൂരിഭാഗം ക്രൂയിസ് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. എങ്കിലും ബാലിസ്റ്റിക് മിസൈലുകളെ ചെറുക്കുന്നതിനുള്ള ഇന്‍റർസെപ്റ്ററുകളുടെ കുറവ് യുക്രെയ്ൻ നേരിടുന്ന പ്രധാന വെല്ലുവിളിയായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തെ തുടർന്ന് കീവിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തിയും ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളും അധികൃതർ വിലയിരുത്തിവരികയാണ്.







