ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് പഠനം ആരംഭിക്കാനൊരുങ്ങി കാൽഗറി സർവ്വകലാശാല. ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണ് പഠന ലക്ഷ്യം. വേർപിരിയലുമായി ബന്ധപ്പെട്ട ജനഹിത പരിശോധന ഒക്ടോബർ 19-ന് നടക്കും. വേർപിരിയലിൻ്റെ ചെലവുകൾ, സാമ്പത്തിക പ്രത്യാഘാതങ്ങൾ, നേട്ടങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുക എന്നതാണ് പഠനത്തിൻ്റെ ലക്ഷ്യമെന്ന് സർവകലാശാല ഡയറക്ടർ മാർത്ത ഹാൾ ഫിൻഡ്ലേ വ്യക്തമാക്കി. ജനഹിത പരിശോധന വിദഗ്ധ ഉപദേശക സമിതി അധ്യക്ഷൻ ഡോ. ജാക്ക് മിൻ്റ്സ് സർവകലാശാല ടീമിന് വേണ്ട നിർദേശങ്ങൾ നൽകും. അന്തിമ റിപ്പോർട്ട് വേനൽക്കാലാവസാനത്തോടെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, വേർപിരിയൽ ഉണ്ടായാൽ ഏകദേശം 400 ബില്യൺ ഡോളർ ട്രാൻസിഷൻ ചെലവും വാർഷികമായി 25 മുതൽ 50 ബില്യൺ ഡോളർ വരെ അധിക ചെലവും ഉണ്ടാകുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേർപിരിയലിലൂടെ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥ നാല് ശതമാനം വരെ ചുരുങ്ങുകയും തൊഴിൽ നഷ്ടങ്ങളും ജനസംഖ്യാ കുറവും സംഭവിക്കാമെന്നും സാമ്പത്തിക വിദഗ്ധൻ ഡോ. ട്രെവർ ടോംബ് പറയുന്നു.






