newsroom@amcainnews.com

ഇന്ധനവില കുതിച്ചുയരുന്നു; നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി എയർ ട്രാൻസാറ്റ്

മോൺട്രിയൽ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനത്തിന് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന സമ്മർ സീസണിലെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കാൻ എയർ ട്രാൻസാറ്റ് തീരുമാനിച്ചു. മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തങ്ങളുടെ സർവീസുകളിൽ ആറ് ശതമാനം കുറവ് വരുത്താനാണ് എയർലൈൻസിന്റെ തീരുമാനം.

ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വിമാന ഇന്ധനത്തിന്റെ വില യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ ഇരട്ടിയായി വർദ്ധിച്ചു. ഈ അപ്രതീക്ഷിത ചിലവ് വർദ്ധനവ് താങ്ങാനാവില്ലെന്ന് കണ്ടാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്. യൂറോപ്പിലേക്കും കരീബിയൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളുടെ എണ്ണത്തിലാണ് പ്രധാനമായും കുറവ് വരുത്തുന്നത്. കൂടാതെ ക്യൂബയിലേക്കുള്ള സർവീസുകൾ ഒക്ടോബർ വരെ നിർത്തിവെച്ചതായും കമ്പനി അറിയിച്ചു.

എയർ ട്രാൻസാറ്റിന് പുറമെ കാനഡയിലെ മറ്റ് പ്രമുഖ വിമാനക്കമ്പനികളായ എയർ കാനഡയും വെസ്റ്റ് ജെറ്റും സമാനമായ രീതിയിൽ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ധന ചിലവ് വർദ്ധിച്ചതോടെ പല റൂട്ടുകളും ലാഭകരമല്ലെന്നാണ് കമ്പനികളുടെ വാദം. ഇന്ധനവിലയിലെ ഈ കുതിച്ചുചാട്ടം ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കിൽ ശരാശരി അഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. പല എയർലൈനുകളും ടിക്കറ്റ് നിരക്കിന് പുറമെ ‘ഫ്യൂവൽ സർചാർജ്’ ഈടാക്കിത്തുടങ്ങിയത് വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.

You might also like

ഉറി സൈനിക ക്യാമ്പിൽ സ്ഫോടനം: രണ്ട് ജവാന്മാർക്ക് വീരമൃത്യു, അന്വേഷണം തുടങ്ങി

അന്തർപ്രവിശ്യാ കുടിയേറ്റം: ആൽബർട്ട ഒന്നാം സ്ഥാനത്ത്

ലോകകപ്പ്: സമനിലയിൽ കുരുങ്ങി കാനഡ

കേരള ബാങ്ക് ഒഴിവാക്കി ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ ആലോചന; പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം

ലോകകപ്പ്: ഘാനയ്ക്ക് തിരിച്ചടി, തോമസ് പാർട്ടിക്ക് വിസ നിഷേധിച്ച് കാനഡ

ഈ ജൂൺ മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്ന പ്രധാന പരിപാടികൾ

Top Picks for You
Top Picks for You