ഇന്ത്യയിലെ ഏക കുരങ്ങുവർഗ്ഗമായ (Ape) ‘വെസ്റ്റേൺ ഹൂലോക്ക് ഗിബ്ബൺ’ (Western hoolock gibbon – ഒരു തരം വാനരൻ), റെയിൽവേ ലൈനിന് മുകളിലൂടെ നിർമ്മിച്ച ഒരു കൃത്രിമ മേലാപ്പ് പാലം (Artificial canopy bridge) ഉപയോഗിച്ച് വിജയകരമായി അപ്പുറത്തെത്തിയ ആദ്യ സംഭവം അടുത്തിടെ അസമിലെ ഹൊല്ലോംഗാപ്പർ ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തി. ഇത് ഇവയുടെ അതിജീവനത്തെക്കുറിച്ച് ചെറിയൊരു പ്രത്യാശ നൽകുന്നുണ്ട്.
ജോർഹട്ടിലുള്ള 21 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതത്തിൽ ഇപ്പോൾ ഏകദേശം 120-130 ഹൂലോക്ക് ഗിബ്ബണുകൾ മാത്രമാണ് അവശേഷിക്കുന്നത്. ചരിത്രപ്രാധാന്യമുള്ളതും അടുത്തിടെ വൈദ്യുതീകരിച്ചതുമായ ലംഡിംഗ്-ഡിബ്രൂഗഡ് റെയിൽവേ ലൈൻ കടന്നുപോകുന്നത് ഈ വന്യജീവി സങ്കേതത്തിലൂടെയാണ്.
ഒരു ഗിബ്ബൺ ഇത്തരത്തിൽ പ്രത്യേകമായി നിർമ്മിച്ച മേലാപ്പ് പാലം ഉപയോഗിച്ച് റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന ലോകത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സംഭവമാണിത്. എങ്കിലും, വനനശീകരണവും വിഭജനവും മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ സമാനമായ ഘടനകൾ ഉപയോഗിച്ചുവരുന്നുണ്ട്. അതേസമയം, ഇത്തരം കൃത്രിമ മേലാപ്പ് പാലങ്ങൾ ഒരിക്കലും സ്വാഭാവികവും വലിപ്പമേറിയതുമായ വനങ്ങൾക്ക് പകരമാവില്ലെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.






