newsroom@amcainnews.com

കാനഡ പോളിങ് ബൂത്തിലേക്ക്; കാനഡയെ നയിക്കാന്‍ ആര് ?

ഓട്ടവ : കാനഡയെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍, ദശലക്ഷക്കണക്കിന് കാനഡക്കാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. മുന്‍നിര മത്സരാര്‍ത്ഥികളായ ലിബറല്‍ ലീഡര്‍ മാര്‍ക്ക് കാര്‍ണി, കണ്‍സര്‍വേറ്റീവ് നേതാവ് പിയേര്‍ പൊളിയേവ്, എന്‍ഡിപി ലീഡര്‍ ജഗ്മീത് സിങ് അടക്കമുള്ളവരുടെ 35 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞതിനെത്തുടര്‍ന്ന്, പിയേര്‍ പൊളിയേവ് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുള്ളതായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വോട്ടെടുപ്പുകള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍, ജനുവരിയിലെ ട്രൂഡോയുടെ രാജി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം, കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള ട്രംപിന്റെ നിരന്തര പ്രഖ്യാപനങ്ങള്‍ എന്നിവ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചു. ട്രൂഡോയ്ക്കു ശേഷം ലിബറല്‍ നേതാവും പ്രധാനമന്ത്രിയുമായി മാര്‍ക്ക് കാര്‍ണി ചുമതലയേറ്റതോടെ, കാനഡയിലെ രാഷ്ട്രീയ സപര്യയില്‍ ലിബറലുകള്‍ വീണ്ടും മുന്നോട്ട് വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അടുത്തിടെ നടത്തിയ സര്‍വേകളെല്ലാം ലിബറല്‍ ആധിപത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ കാരണം ആഗോള അനിശ്ചിതത്വത്തില്‍ കാനഡയെ നയിക്കാന്‍ ആരാണ് മികച്ചതെന്നതിനെക്കുറിച്ചുള്ള മത്സരമായി ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രചാരണം മാറി. അവസാന ഘട്ടത്തില്‍ രണ്ട് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള മൊത്തത്തിലുള്ള മാര്‍ജിന്‍ കുറഞ്ഞെങ്കിലും, ലിബറല്‍ പാര്‍ട്ടിക്കാണ് വിജയസാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

സിബിസി പോള്‍ ട്രാക്കര്‍ പ്രകാരം, സീറ്റുകള്‍ കൂടുതലുള്ള ഒന്റാരിയോയിലും കെബെക്കിലും, ബ്രിട്ടിഷ് കൊളംബിയയിലും അറ്റ്‌ലാന്റിക് കാനഡയിലും ലിബറല്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍, ഇത് ഉറപ്പായ വിജയമല്ലെന്നും, നേതാക്കളും അവരുടെ ടീമുകളും പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചതുപോലെ, തിരഞ്ഞെടുപ്പ് ദിവസത്തിലെ വോട്ടെടുപ്പ് മാത്രമാണ് പ്രധാനമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

രാത്രി 7 മണിക്ക് അറ്റ്‌ലാന്റിക് പ്രവിശ്യകളില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ഒന്റാരിയോ, കെബെക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ 9:30 ന് ശേഷവും, ബ്രിട്ടിഷ് കൊളംബിയ, യൂക്കോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ 10 മണിക്ക് ശേഷവും എണ്ണും. ഏകദേശം 73 ലക്ഷം കാനഡക്കാര്‍ ഇതിനകം തന്നെ മുന്‍കൂര്‍ വോട്ട്ചെയ്തിട്ടുണ്ട്

You might also like

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കഴിഞ്ഞ വർഷം അവയവങ്ങളും ശരീരഭാഗങ്ങളും ദാനം ചെയ്തത് 317 പേർ; ആൽബർട്ടയിൽ അവയവ ദാനത്തിൽ റെക്കോർഡ് വർദ്ധന

Top Picks for You
Top Picks for You