വാഷിങടൻ: ഗ്രീൻ കാർഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവർക്ക് എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നു കരുതേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി (പെർമനെന്റ് റെസിഡന്റ് കാർഡ്) രേഖയാണ് ഗ്രീൻ കാർഡ്. പെർമനെന്റ് റെസിഡൻസി (പിആർ) എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീൻ കാർഡ് ഉറപ്പുനൽകുന്നില്ലെന്നും ജെ.ഡി. വാൻസ് വ്യക്തമാക്കി. ‘‘ഈ രാജ്യത്ത് ഒരാൾ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാൽ പിന്നെ അയാൾക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. രാജ്യത്ത് ആരെയൊക്കെ ചേർക്കണമെന്നു തീരുമാനിക്കുന്നത് യുഎസിലെ ജനങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം’’– വാൻസ് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സർവകലാശാലയിൽ നടന്ന പ്രകടനത്തിൽ പിടിയിലായ മഹ്‌മൂദ് ഖലീലിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനുള്ള നടപടികൾ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്നതിനിടെയാണ് ജെ.ഡി.വാൻസിന്റെ പ്രസ്താവന. ന്യൂയോർക്കിൽനിന്ന് അറസ്റ്റ് ചെയ്ത ഖലീൽ ഇപ്പോൾ ലൂസിയാനയിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്.
1952-ൽ പാസാക്കിയ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ട് അനുസരിച്ച് ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വിദേശ നയത്തിന് പ്രതികൂലമാകുന്നുണ്ടെങ്കിൽ ഇവരെ നാടുകടത്താൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ, ഈ വ്യവസ്ഥ വളരെ അപൂർവം സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.